തലശ്ശേരി ഇരട്ടക്കൊല: ഏഴുപേർ അറസ്റ്റിൽ; അഞ്ചുപേർക്ക് കൃത്യത്തിൽ നേരിട്ടു പങ്ക്
Mail This Article
കണ്ണൂർ∙ തലശ്ശേരി ഇരട്ടക്കൊലക്കേസിൽ ഏഴുപേർ അറസ്റ്റിൽ. അറസ്റ്റിലായ അഞ്ചുപേർ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തെന്നും രണ്ടുപേർ സഹായം ചെയ്തെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് ബാബു പറഞ്ഞു. കൊല്ലപ്പെട്ട കെ.ഖാലിദിനെയും പൂവനായി ഫെമീറിനെയും കുത്തിയത് മുഖ്യപ്രതി നിട്ടൂർ സ്വദേശി പാറായി ബാബുവെന്നും പൊലീസ് അറിയിച്ചു.
ലഹരി വിൽപന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിൽ പാറായി ബാബു നേരത്തേ പിടിയിലായിരുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. നിട്ടൂർ ചിറമ്മൽ ഭാഗത്ത് വച്ച് ഷമീറിന്റെ മകൻ ഷബീലിനെ ഒരു സംഘം അടിച്ചു പരുക്കേൽപ്പിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ എത്തിയതായിരുന്നു കൊല്ലപ്പെട്ട ഖാലിദും ഷമീറും. ഇതിനിടെ അക്രമി സംഘാംഗങ്ങളിൽ ഒരാൾ ആശുപത്രിയിൽ എത്തി കേസ് ആക്കരുതെന്നും പറഞ്ഞു തീർക്കാമെന്നും പറഞ്ഞു ഇവരെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി. ഓട്ടോറിക്ഷയിൽ കാത്തുനിന്ന മറ്റു മൂന്നു പേരും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പരാതി.
English Summary: 7 Arrested in Thalassery Twin Murder