കൊലയിലേക്ക് നയിച്ചത് ഭാര്യ ഗര്‍ഭിണിയെന്ന സംശയം; നിർണായക വിവരം ലഭിച്ചു
Mail This Article
കൊച്ചി∙ എളംകുളത്ത് നേപ്പാളി യുവതിയെ കൊലപ്പെടുത്തിയതു സംശയത്തിന്റെ പേരിലെന്ന് സൂചന. നേപ്പാള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി റാം ബഹദൂറിന്റെ ഫോണില്‍നിന്നാണ് അന്വേഷണ സംഘത്തിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. റാം ബഹദൂറിനെ വിട്ടുകിട്ടാന്‍ കൊച്ചി സൗത്ത് പൊലീസ് നടപടികള്‍ ഊര്‍ജിതമാക്കി.
കൊല്ലപ്പെട്ട ഭാഗീരഥി ധാമിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിലേക്കു നയിച്ചത്. ഭാഗീരഥി ജൂണില്‍ നേപ്പാളിലേക്കു പോയി മടങ്ങിവന്ന ശേഷമാണു റാം ബഹദൂറിന്റെ സംശയം ബലപ്പെടുന്നത്. മണിക്കൂറുകള്‍ നീണ്ട ഫോണ്‍ കോളുകളും കാരണമായി.
ഭാഗീരഥി ഗര്‍ഭിണിയാണെന്ന സംശയവും റാം ബഹദൂറിനുണ്ടായിരുന്നു. സെപ്റ്റംബറില്‍ കിറ്റ് ഉപയോഗിച്ച് ഗര്‍ഭ പരിശോധനയും നടത്തി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണു പൊലീസിന്റെ നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം.
സൗത്ത് പൊലീസ് പ്രതിയെ നേപ്പാളില്‍നിന്ന് പിടികൂടിയെങ്കിലും കേരളത്തിലേക്ക് എത്തിക്കാനായിട്ടില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ ഉള്‍പ്പെടെ സഹായത്തോടെ പ്രതിയെ കേരളത്തിലെത്തിക്കാനാണ് ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.
കഴുത്ത് ഞെരിച്ചാണ് റാം ബഹദൂര്‍ ഭാഗീരഥിയെ കൊലപ്പെടുത്തിയത്. ഭാഗീരഥിയുടെ മൃതദേഹത്തിന്റെ ഫോട്ടോയും മൊബൈലില്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ റാം ബഹദൂറിന്റെ ഫോണില്‍നിന്നു പൊലീസിനു ലഭിച്ചു.
ഒക്ടോബര്‍ 24നാണ് ഭാഗീരഥിയുടെ മൃതദേഹം എളംകുളത്തെ വാടകവീട്ടില്‍ പുതപ്പിലും പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞ നിലയില്‍കണ്ടെത്തിയത്. ഒക്ടോബര്‍ 19ന് ഭാഗീരഥിയെ കൊലപ്പെടുത്തിയ റാം ബഹദൂര്‍ രണ്ട് ദിവസം കഴിഞ്ഞാണ് കൊച്ചിയില്‍നിന്ന് കടന്നത്.
English Summary: Kochi Nepali woman murder case investigation