ഓസ്ട്രേലിയയിൽ യുവതിയെ കൊന്ന ഇന്ത്യൻ നഴ്സ് ഡൽഹിയിൽ പിടിയിൽ; 5.23 കോടി വിലയിട്ട കുറ്റവാളി
Mail This Article
ന്യൂഡൽഹി∙ ഓസ്ട്രേലിയൻ വനിതയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്കു കടന്ന ഇന്ത്യൻ യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. 2018ലാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ നഴ്സായ രാജ്‌വീന്ദർ സിങ് തോയ കോർഡിങ്‌ലെ എന്ന ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ (5.23 കോടി രൂപ) ക്വീൻസ്‌ലൻഡ് പൊലീസ് പ്രഖ്യാപിച്ചിരുന്നു. ക്വീൻസ്‌ലൻഡ് പൊലീസ് ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളവയിൽ ഏറ്റവും വലിയ തുകയാണ് ഇത്.
2018 ഒക്ടോബറിൽ കേൺസിന്റെ വടക്ക് 40 കിലോമീറ്റർ മാറിയുള്ള വാങ്കെറ്റി ബീച്ചിൽ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ തോയ കോർഡിങ്‌ലെയെ രാജ്‌വീന്ദർ കൊലപ്പെടുത്തുകയായിരുന്നു. കോര്‍ഡിങ്‌ലെ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനുള്ളിൽ ഭാര്യയെയും മൂന്നു മക്കളെയും ഓസ്ട്രേലിയയിൽ ഉപേക്ഷിച്ച് ഇയാൾ നാടുവിട്ടു.
കോർഡിങ്‌ലെ കൊല്ലപ്പെട്ടതിനു പിറ്റേന്ന് ഒക്ടോബർ 22ന് കേൺസ് വിമാനത്താവളം വഴി രാജ്‌വീന്ദർ സിങ് രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. കേൺസിൽനിന്ന് സിഡ്നിയിൽ എത്തിയ ഇയാൾ 23ന് ഇന്ത്യയിലേക്കു പറന്നു. ഇയാൾ ഇന്ത്യയിൽ എത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 2021 മാർച്ചിൽ ഇയാളെ കൈമാറണമെന്ന് ഓസ്ട്രേലിയ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. ഈ മാസമാണ് ഇതിന് അനുമതി ലഭിച്ചത്. പഞ്ചാബ് സ്വദേശിയായ ഇയാൾ ഇന്നിസ്ഫെയ്‌ലിൽ നഴ്സ് ആയാണ് ജോലി നോക്കിയിരുന്നത്.
English Summary: Man Arrested In Delhi For Australia Murder, Had $1 Million Bounty On Head