ഫുട്ബോൾ അമിത ലഹരി ആകുന്നതിനെ ആണ് എതിർത്തത്: നാസർ ഫൈസി
Mail This Article
കോഴിക്കോട്∙ ഫുട്ബോൾ ലഹരി ആകരുതെന്ന സമസ്തയുടെ പ്രസ്താവനയിൽ വിശദീകരണവുമായി എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഫുട്ബോൾ അമിത ലഹരി ആകുന്നതിനെ ആണ് എതിർക്കുന്നതെന്നും ഇസ്‌ലാമിക വിശ്വാസങ്ങൾക്കു വിരുദ്ധമായ രീതിയിൽ നീങ്ങുന്നതു ചെറുക്കാൻ ഉള്ള നിയന്ത്രണം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾ ഇത് ഉൾക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘സ്പോർട്സ്മാൻ സ്പിരിറ്റോടുകൂടി ഇതിനെ കാണുന്നതിനു പകരം അതൊരു ലഹരിയും ജ്വരവുമായി മാറുന്നു. അതൊരു നല്ല പ്രവണതയല്ല. സ്പോർട്സ്മാൻ സ്പിരിറ്റിൽ കളി ആസ്വദിക്കട്ടെ. അതിനപ്പുറത്തേക്ക് അതിനെ കൊണ്ടുപോകുന്നത് താരാരാധനയിലേക്കു നയിക്കും. ലക്ഷങ്ങള്‍ ചെലവഴിച്ച് വലിയ കട്ടൗട്ടുകൾ ഉയർത്തുന്നു. സമ്പത്ത് ചെലവഴിക്കേണ്ടത് ഇത്തരം കാര്യങ്ങള്‍ക്കല്ല. ഒരുപാട് രോഗികൾ കഷ്ടപ്പെടുന്ന, ഒരുപാട് പേർ വീടില്ലാതെ കഷ്ടപ്പെടുന്ന സമയത്ത് അതിലേക്കാണ് പണം ചെലവഴിക്കേണ്ടത് എന്ന ബോധവൽക്കരണം നൽകും. ഇതൊരു ധൂർത്തിലേക്ക് പോകുന്നു. ഒരു പരിധി വേണം. പരിധി ലംഘിക്കാൻ പാടില്ലെന്നേ പറഞ്ഞിട്ടുള്ളൂ’’– അദ്ദേഹം പറഞ്ഞു.
English Summary: Nasar Faizy Koodathai on football intoxication