ADVERTISEMENT

തിരുവനന്തപുരം: ഭരണഘടനാ ദിനത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ഗവര്‍ണറെയും പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളാല്‍  തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്റെ വികസന യജ്ഞത്തില്‍ കേന്ദ്ര സര്‍ക്കാരുമായി തുല്യപങ്കാളിത്തം വഹിക്കേണ്ടവയാണെന്ന അടിസ്ഥാന ജനാധിപത്യ തത്വം വിസ്മരിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണഘടനാ ദിനത്തില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇത് ചൂണ്ടിക്കാട്ടിയത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ സമ്മര്‍ദത്തിലാക്കാന്‍ ഉയര്‍ന്ന ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ പോലും ഉപയോഗിക്കപ്പെടുന്നു എന്നതും ഭരണഘടനാ ദിനത്തിന്റെ ഉത്കണ്ഠകളില്‍ ഒന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇന്ന് നമ്മുടെ രാജ്യത്ത് മതനിരപേക്ഷ, ജനാധിപത്യ, ഫെഡറല്‍ മൂല്യങ്ങള്‍ കനത്ത വെല്ലുവിളി നേരിടുകയാണെന്ന് മുഖ്യമന്ത്രി പറയുന്നു. പൗരത്വം മതാടിസ്ഥാനത്തിലാക്കാനുള്ള നീക്കങ്ങളും ഉണ്ടാവുന്നു. സമ്പദ്ഘടനയുടെ കൂറ്റന്‍ തൂണുകളാകണമെന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കപ്പെടുന്നു. തൊഴിലെടുക്കുന്നവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നു. ഭരണഘടനയുടെ നിര്‍ദേശകഉന്നതവിദ്യാഭ്യാസ മേഖലയില്‍  മതനിരപേക്ഷ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. തത്വങ്ങള്‍ക്ക് കടകവിരുദ്ധമായ നയപരിപാടികള്‍ പ്രത്യക്ഷമായും പരോക്ഷമായും നടപ്പാക്കുന്നു. ഇവയെല്ലാം നിയമപരമായും പൊതുമണ്ഡലങ്ങളിലെ പ്രതിഷേധങ്ങളിലൂടെയും എതിര്‍ക്കപ്പെടുന്നുണ്ട്. ഈ എതിര്‍പ്പ്  ഭരണഘടനാ സംരക്ഷണത്തിന്റെ ശബ്ദമാണ്. 

നമ്മുടെ ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാനും പിന്തിരിപ്പന്‍ ആശയങ്ങള്‍ വരുംതലമുറയുടെ മനസ്സില്‍ കുത്തിനിറയ്ക്കാനുമായി പാഠപുസ്തകങ്ങളുടെ ഉള്ളടക്കം മാറ്റുന്ന അപകടകരമായ പ്രക്രിയയാണ്  നടക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് ശാസ്ത്ര അവബോധം തര്‍ക്കാനുള്ള  പരീക്ഷണങ്ങളാണ് നടക്കുന്നത്. ശാസ്ത്ര അവബോധ നിര്‍മ്മിതി ഭരണഘടനയുടെ അടിസ്ഥാന കടമകളിലൊന്നാണ്. അതാണ് തൃണവല്‍ഗണിക്കപ്പെടുന്നത്. സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും ചലിക്കുന്ന തദ്ദേശസര്‍ക്കാരുകളും എന്ന യഥാര്‍ഥ ഫെഡറല്‍  സങ്കല്‍പ്പം സാര്‍ഥകമാകാന്‍ കടമ്പകള്‍ സൃഷ്ടിക്കപ്പെടുന്നു എന്നതും ഭരണഘടന നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 

English Summary: CM Pinarayi Vijayan Statement on Constitution day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com