ADVERTISEMENT

തിരുവനന്തപുരം∙ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലെ നിയമനങ്ങൾക്ക് പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കാനുള്ള കരട് നിർദേശങ്ങളിൽ എതിർപ്പ് രേഖപ്പെടുത്തി സർക്കാർ. രാജ് ഭവൻ അയച്ച കരട് നിർദേശങ്ങളിൽ പലതും നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് സർക്കാർ മറുപടി നൽകി. രാജ്ഭവനിലേക്കുള്ള ഏത് തസ്തികയിലും ഗവർണർക്ക് കോ ടെർമിനസ് വ്യവസ്ഥയിൽ ആളുകളെ നിയമിക്കാം എന്ന കരടിലെ നിർദേശത്തെയും സർക്കാർ തള്ളി. കരട് നിർദേശങ്ങളിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫയൽ രാജ്ഭവനിലേക്ക് അയച്ചു. രാജ്ഭവൻ മറുപടി നൽകിയിട്ടില്ല.

രാജ്ഭവൻ സർവീസിനായി പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കാനുള്ള കരട് നിർദേശങ്ങൾക്ക് കഴിഞ്ഞ മാസമാണ് സർക്കാർ മറുപടി നൽകിയത്. 1968ലെ കേരള പബ്ലിക് സർവീസ് ആക്ട് അനുസരിച്ചാണ് സംസ്ഥാനത്ത് നിയമനങ്ങൾ നടത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കി. രാജ്ഭവനിലെ എല്ലാ തസ്തികകളും രാജ്ഭവൻ സർവീസിലെ ലാസ്റ്റ് ഗ്രേഡ് സർവീസുകാരുടെ പ്രമോഷൻ തസ്തികയാണെന്നും അവരുടെ അസാന്നിധ്യത്തിൽ മാത്രമേ നേരിട്ടുള്ള നിയമനവും ഡെപ്യൂട്ടേഷൻ നിയമനവും നടത്താവൂ എന്നുമാണ് കരടിലുണ്ടായിരുന്നത്. സർക്കാർ ഇക്കാര്യത്തിൽ വിയോജിച്ചു. ഗവർണറുടെ അധികാര കാലയളവിൽ ആരെ വേണമെങ്കിലും ഏതു തസ്തികയിലും നിയമിക്കാമെന്ന കരടിലെ നിർദേശം കേരള പബ്ലിക് സർവീസ് ആക്ടിനു വിരുദ്ധമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കരടു നിർദേശങ്ങളിൽ അടിയന്തരമായി മാറ്റങ്ങൾ വരുത്തണമെന്നും നിർദേശിച്ചു.

കേരള അഗ്രിക്കൾച്ചർ സ്റ്റേറ്റ് സർവീസ് സ്പെഷൽ റൂളിന്റെയും കേരള സെക്രട്ടേറിയറ്റ് സബോർഡിനേറ്റ് സർവീസ് സ്പെഷൽ റൂളിന്റെയും കോപ്പികളും പരിശോധനയ്ക്കായി സർക്കാർ രാജ്ഭവനിലേക്ക് അയച്ചു. നിയമനങ്ങളിൽ കാലോചിതമായ മാറ്റം വരുത്താനാണ് ചട്ടങ്ങൾ കൊണ്ടുവരാൻ രാജ്ഭവന്‍ തീരുമാനിച്ചത്. നിയമവകുപ്പിന്റെ പരിശോധനയ്ക്കുശേഷമാണ് സർക്കാർ രാജ്ഭവന് മറുപടി നൽകിയത്. നിരവധി തവണ കത്തുകളയച്ചിട്ടും രാജ്ഭവൻ സർക്കാരിനു മറുപടി നൽകിയില്ലെന്ന് അധികൃതർ പറയുന്നു. ചട്ടങ്ങൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഫയൽ പരിശോധനകൾ നടന്നു വരികയാണെന്ന് രാജ്ഭവൻ അധികൃതർ പറഞ്ഞു.

English Summary: Government opposes draft proposal of special rules for Raj Bhavan Appointments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com