സമാന്തര പ്രവർത്തനം വേണ്ട; പാർട്ടി ചട്ടക്കൂട് പൊളിക്കരുത്: തരൂരിനെ ഉന്നമിട്ട് അച്ചടക്കസമിതി
Mail This Article
തിരുവനന്തപുരം∙ പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനം പാടില്ലെന്ന് കെപിസിസി അച്ചടക്കസമിതി. ശശി തരൂരിന്റെ മലബാർ പര്യടനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം. പരിപാടികൾ നടത്തുന്ന നേതാക്കൾ ഡിസിസികളെ മുൻകൂട്ടി അറിയിക്കണമെന്നും പാർട്ടി ചട്ടക്കൂടിൽനിന്ന് എല്ലാവരും പ്രവർത്തിക്കണമെന്നും അച്ചടക്ക സമിതി നിർദേശം നൽകി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായ അച്ചടക്ക സമിതി ഇന്നലെയാണ് യോഗം ചേർന്നത്. പാർട്ടിക്ക് എതിരല്ലാത്ത ഏതു യോഗത്തിലും ഏതു നേതാവിനും പങ്കെടുക്കാമെന്ന അഭിപ്രായത്തിലാണു സമിതി. എന്നാൽ, പാർട്ടിയുടെ ചട്ടക്കൂടു പൊളിക്കാതെയും സൗഹൃദാന്തരീക്ഷം കളയാതെയും അച്ചടക്കം ലംഘിക്കാതെയും വേണം ഇതെല്ലാം. ഇക്കാര്യം അച്ചടക്ക സമിതിയുടെ നിർദേശമായി നേതാക്കൾക്കു നൽകും. ഭിന്നിപ്പിൽ നിൽക്കുന്ന നേതാക്കളുമായി അച്ചടക്ക സമിതിയെന്ന നിലയിൽ ബന്ധപ്പെടുകയും ചെയ്യും.
അതേസമയം, ശശി തരൂർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടനത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിൻമാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു എം.കെ.രാഘവൻ എംപി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനു പരാതി നൽകിയിരുന്നു.
English Summary: KPCC Disciplinary Committee on Parellel Activities in Congress