‘ലെറ്റര്പാഡോ സീലോ ദുരുപയോഗം ചെയ്തിട്ടില്ല’: ഓംബുഡ്സ്മാനോട് വിശദീകരിച്ച് മേയർ
Mail This Article
തിരുവനന്തപുരം∙ തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക നിയമനങ്ങൾക്കായി പാർട്ടി പട്ടിക ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയെന്നു പറയുന്ന കത്ത് വ്യാജമെന്ന് മേയർ ആര്യാ രാജേന്ദ്രൻ ഓംബുഡ്സ്മാന് വിശദീകരണം നൽകി. ഔദ്യോഗിക ലെറ്റർപാഡോ സീലോ ദുരുപയോഗം ചെയ്തിട്ടില്ലെന്നും തന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതായും മേയർ വ്യക്തമാക്കി.
കോർപറേഷന്റെ ലെറ്റർ പാഡിൽ തന്റെ ഒപ്പ് കൃത്രിമമായി സ്കാൻ ചെയ്ത് ഉൾപ്പെടുത്തിയതാകാമെന്നാണ് ക്രൈംബ്രാഞ്ചിന് മേയർ നൽകിയ മൊഴി. ഓഫിസിലെ രണ്ടു ജീവനക്കാരുടെ മൊഴിയും ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫിസ് രേഖകളോ കംപ്യൂട്ടറുകളോ ക്രൈംബ്രാഞ്ച് പരിശോധിക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല.
കത്തിൽ അഭിസംബോധന ചെയ്തിരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ എന്നിവരുടെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. അതേസമയം, മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ സമരം ശക്തമായി തുടരുകയാണ്.
English Summary: Letter Row: Mayor Arya Rajendran give explanation to Ombudsman