ജെയിൻ ജയിലിൽ ശരിക്കും ‘വിഐപി’; കൂടുതൽ ദൃശ്യങ്ങൾ: കുഴപ്പത്തിലായി എഎപി
Mail This Article
ന്യൂഡൽഹി∙ ഡല്‍ഹിയിലെ എഎപി സർക്കാരിനെ വീണ്ടും കുഴപ്പത്തിലാക്കി കള്ളപ്പണക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിനിനു ലഭിക്കുന്ന ‘വിഐപി’ പരിഗണനയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. സെല്ലില്‍ അതിഥികളുമായി സത്യേന്ദർ ജെയിൻ ചര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സസ്പെന്‍ഷനിലായ ജയില്‍ സൂപ്രണ്ട് അജിത് കുമാറാണ് ഏറ്റവും കൂടുതല്‍ സമയം വിഡിയോയില്‍ ഉള്ളത്.
സത്യേന്ദർ ജെയിന്‍ സെല്ലിലെ കട്ടിലില്‍ കിടക്കുന്നതും ജയില്‍ സൂപ്രണ്ട് കസേരയില്‍ ഇരുന്നു സംസാരിക്കുന്നതും കാണാം. സെപ്റ്റംബർ 22ന് രാത്രി എട്ടുമണിയോടടുത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അജിത് കുമാര്‍ സെല്ലിലെത്തും മുന്‍പ് മറ്റു മൂന്നു പേരുമായി സത്യേന്ദർ ജെയിൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അജിത് കുമാർ എത്തുമ്പോൾ ഇവർ എഴുന്നേറ്റു മാറുകയാണ്.
ഡൽഹി ജയിൽ വകുപ്പിന്റെ കൂടി ചുമതലയുള്ള സത്യേന്ദർ ജെയിനിനു തിഹാർ ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നതായി ഇഡി ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചതിനെ തുടർന്ന് ഈ മാസം പതിനാലിന് സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജെയിന്‍ പുറത്തുനിന്നു കൊണ്ടുവന്ന ആഹാരം കഴിക്കുന്നതും ജയിലിലെ അന്തേവാസിയെക്കൊണ്ട് മസാജ് ചെയ്യിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.
എന്നാൽ അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയാണ് വിഡിയോകൾ പുറത്തുവിടുന്നതെന്നാണ് എഎപിയുടെ ആരോപണം. ബിജെപിയുടെ 10 വിഡിയോകളും ജനങ്ങൾക്കുള്ള എഎപിയുടെ 10 ഉറപ്പുകളും തമ്മിലാണ് മത്സരമെന്ന് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
English Summary: In New CCTV Clip, Arrested Delhi Minister Seen Meeting Jail Chief, Guests