അതിരു ലംഘിച്ച് അടി, തോക്കുപേടിയിൽ മുക്രോ; അസമിൽ അമിത് ഷായുടെ സിബിഐ ഇടപെടൽ
Mail This Article
മയക്കുമരുന്ന് കടത്തുകാർ, അനധികൃത വേട്ടക്കാർ, കള്ളക്കടത്തുകാർ തുടങ്ങിയവരെ ‘ഏറ്റുമുട്ടലിൽ’ കൊലപ്പെടുത്തുന്ന സംഭവം അസമിൽ കൂടി വരികയാണെന്ന പരാതികൾ ശക്തമാകുകയാണ്. ഗുവാഹത്തി ഹൈക്കോടതി ഈ വിഷയത്തിൽ ഒരു പൊതുതാത്പര്യ ഹർജിയും ഇപ്പോൾ പരിഗണിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി, 2021 മെയ് മുതൽ 2022 ജൂണ്‍ വരെയുള്ള ഒരു മാസത്തിനിടയിൽ 51 പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നും 70 പേർക്ക് പരുക്കേറ്റെന്നുമുള്ള ഒരു സത്യവാങ്മൂലം സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. അതിനിടെയാണ്, മേഘാലയയിലെ മുക്രോ എന്ന അതിർത്തി ഗ്രാമത്തിൽ അസം പോലീസിന്റെയും വനപാലകരുടെയും വെടിയേറ്റ് അഞ്ച് മേഘാലയക്കാരും ഒരു അസമീസ് വനപാലകനും കൊല്ലപ്പെടുന്നത്. തടി കള്ളക്കടത്ത് നടത്തുന്നവർ എന്നാരോപിക്കപ്പെട്ടവർക്ക് നേരെയായിരുന്നു അസം പോലീസിന്റെ വെടിവയ്പ്. പ്രകോപനമില്ലാതെയുള്ള വെടിവയ്പായിരുന്നു എന്ന് മേഘാലയ ആരോപിച്ചപ്പോൾ സ്വയരക്ഷയ്ക്കായി വെടിവച്ചു എന്നാണ് അസം പോലീസ് പറയുന്നത്. അഞ്ചു പതിറ്റാണ്ടായി നിലനിൽക്കുന്നതാണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം. ഇതിൽ പരിഹാരം കണ്ടത്താൻ ചർച്ചകൾ ആരംഭിക്കാമെന്ന് എട്ടു മാസം മുൻപാണ് ഇരു സംസ്ഥാന സർക്കാരുകളും തീരുമാനിച്ചത്. മാർച്ചിൽ ആരംഭിച്ച ചർച്ചകളുടെ രണ്ടാം ഘട്ടം ഈ മാസമൊടുവിൽ നടക്കാനിരിക്കെയാണ് വെടിവയ്പുണ്ടായത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സായുധ കലാപത്തിന്റെ പിടിയിൽനിന്നു മോചിപ്പിക്കാനായി കേന്ദ്ര സർക്കാർ വിവിധ ഗ്രൂപ്പുകളുമായി ചർച്ചകൾ നടത്തുന്നതു പോലെ തന്നെ സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി സംബന്ധിച്ച തർക്കങ്ങളും പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന് വിഘാതമാവുമോ പുതിയ സംഭവവികാസങ്ങൾ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്താണ് മേഘാലയയും അസമും തമ്മിലുള്ള തർക്കം, എന്താണ് ആറു പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിലേക്ക് നയിച്ച കാരണങ്ങൾ? എന്തുകൊണ്ടാണ് ഏറ്റുമുട്ടൽ സംഭവം സിബിഐ അന്വേഷിക്കുന്നത്? വിശദമായി പരിശോധിക്കാം.