വിഴിഞ്ഞം സമരക്കാരോട് പ്രതികാരം പാടില്ല; ആശങ്ക പരിഹരിക്കണം: കാതോലിക്കാ ബാവ
Mail This Article
ന്യൂഡൽഹി ∙ വിഴിഞ്ഞം സമരക്കാരോടു പ്രതികാര നടപടി പാടില്ലെന്നു പരിശുദ്ധ കാതോലിക്കാ ബാവ. സമരം അക്രമാസക്തമാവുന്നതു ശരിയല്ല. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പൊലീസ് ഇടപെടുന്നതു സ്വാഭാവികമാണ്. തീരദേശവാസികളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷമേ പദ്ധതി നടപ്പാക്കാവൂ. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കണമെന്നും കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.
വൈദികരെ പ്രതിപ്പട്ടികയിൽ ചേർത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്ത സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെയും സഹായമെത്രാന്‍ ഡോ. ആര്‍.ക്രിസ്തുദാസിനെയും ഉള്‍പ്പെടെ അൻപതോളം വൈദികരെയാണു പ്രതിപ്പട്ടികയില്‍ ചേർത്തിട്ടുള്ളത്. ആര്‍ച്ച് ബിഷപും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആര്‍.
ലഭിച്ച പരാതിക്കു പുറമെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വൈദികരെയടക്കം പ്രതിയാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത രംഗത്തെത്തി. വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാര്‍ ഒത്താശയോടെയാണു നടക്കുന്നത്. സര്‍ക്കാരിന്‍റേതു വികൃതമായ നടപടികളെന്നും സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പ്രതികരിച്ചു.
English Summary: Catholica Bava comments on Vizhinjam Protest