ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ ദേശീയ നേതൃത്വത്തെ ഇറക്കി ബിജെപിയും കോണ്‍ഗ്രസും എഎപിയും. കോണ്‍ഗ്രസ് കാലത്ത് ഭീകരതയും അഴിമതിയുമാണു വളര്‍ന്നതെന്ന് സൂറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. ഗുജറാത്ത് പ്രചാരണം അവസാന മണിക്കൂറുകളിലേക്കു കടന്നതോടെ പരസ്പരം കടന്നാക്രമിക്കുകയാണ് നേതാക്കള്‍. 

കോണ്‍ഗ്രസ് 70 വര്‍ഷക്കാലം സജീവമായിരുന്നതിനാലാണു ജനാധിപത്യം നിലനിന്നതെന്നും പാർട്ടി അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെ മറുപടി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നുണകളുടെ സർദാർ’ ആണ്. ദലിതനും പാവപ്പെട്ടവരിൽ പാവപ്പെട്ടവനുമായ താൻ തൊട്ടുകൂടാത്തവനാണെന്നും ഖർഗെ പറഞ്ഞു. മോദി വിൽക്കുന്ന ചായ കുടിക്കാൻ ആളുണ്ട്. ഞാൻ തൊട്ട വെള്ളം പോലും കുടിക്കാത്തവരുണ്ടായിരുന്നുവെന്നു വഡോദരയ്ക്കു സമീപം കോൺഗ്രസ് യോഗത്തിൽ ഖർഗെ പറഞ്ഞു. ആളുകളുടെ സഹതാപം പിടിച്ചു പറ്റാൻ നിരന്തരം ദാരിദ്ര്യം പറയുന്ന മോദി ജനങ്ങൾ വിഡ്ഢികളല്ലെന്നു മനസിലാക്കണം. മോദിക്കു തക്ക മറുപടി നല്‍കിയാണു ഖര്‍ഗെ ദിദിയപ്പാടയില്‍ ജനസഭയെ അഭിസംബോധന ചെയ്തത്. കോണ്‍ഗ്രസ് ജനാധിപത്യത്തെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ്. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണു മോദി നല്‍കുന്നത്. വോട്ടിനു വേണ്ടി അംബേദ്കറെ നമിക്കുകയും ഗാന്ധിജിയെ വാഴ്ത്തുകയും ചെയ്യുന്നു എന്നും ഖര്‍ഗെ പറഞ്ഞു.

ഭരണത്തുടര്‍ച്ച ഉറപ്പിച്ചാണു മോദി റാലികളെ അഭിസംബോധന ചെയ്യുന്നത്. കോണ്‍ഗ്രസ് കാലത്ത് വളര്‍ന്ന ഭീകരതയും അഴിമതിയും ഇല്ലാതാക്കിയത് ബിജെപി അധികാരത്തിലേറിയ ശേഷമാണെന്നു പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഡല്‍ഹിക്കും പഞ്ചാബിനും പിന്നാലെ ഗുജറാത്തിലും എഎപിയെ ജനം സ്വീകരിക്കുമെന്നു സൂറത്തിലെ റാലിയെ അഭിസംബോധന ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അവകാശപ്പെട്ടു.

English Summary: Election campaigning intensifies in Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com