ഹിജാബ് ധരിക്കാത്ത സ്ത്രീക്ക് ബാങ്ക് സേവനം: മാനേജറെ തെറിപ്പിച്ച് ഇറാൻ
Mail This Article
ടെഹ്‌റാൻ ∙ ഹിജാബ് വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ സമരക്കാർക്കും പിന്തുണയ്ക്കുന്നവർക്കും എതിരായ നടപടികളുമായി സർക്കാർ. തല മറയ്ക്കാതെ എത്തിയ ഉപഭോക്താവായ സ്ത്രീക്ക് സേവനം നൽകിയതിനു ബാങ്ക് മാനേജരുടെ കസേര തെറിപ്പിച്ചെന്നാണു പുതിയ റിപ്പോർട്ട്. ഖ്വോം പ്രവിശ്യയിലാണു ബാങ്ക് മാനേജർക്കു ജോലി നഷ്ടപ്പെട്ടത്.
ടെഹ്റാനു സമീപമുള്ള പ്രവിശ്യയിലാണു സംഭവമെന്നു മെഹ്‌ർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ശിരോവസ്ത്രം ധരിക്കാതെ എത്തിയ സ്ത്രീക്കു ബാങ്ക് സേവനങ്ങൾ നൽകിയതിനാണു മാനേജർക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചത്. ഗവർണറുടെ ഉത്തരവ് പ്രകാരം മാനേജരെ വ്യാഴാഴ്ചതന്നെ പദവിയിൽനിന്നു നീക്കി.
ഭരണകൂടത്തിന്റെ കീഴിലുള്ള ബാങ്കുകളാണു ഇറാനിൽ കൂടുതലും. ഹിജാബ് നിയമം പാലിക്കേണ്ടതു ബാങ്ക് മാനേജർമാരുടെ ഉത്തരവാദിത്തമാണെന്നു ഡപ്യൂട്ടി ഗവർണർ അഹമ്മദ് ഹാജിസദേഹ് പറഞ്ഞു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) മരിച്ചതിനു പിന്നാലെ രാജ്യത്താരംഭിച്ച പ്രക്ഷോഭം തുടരുകയാണ്.
English Summary: Iran Bank Manager Fired For Serving Woman Without Hijab: Report