‘വേണ്ടത്ര പൊലീസിനെ വിന്യസിച്ചില്ല; സമരം കലാപമായി മാറിയത് സർക്കാരിന്റെ പരാജയം’
Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞത്തു കലാപസാഹചര്യം ഉണ്ടാകാൻ കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്റലിജൻസ് സംവിധാനങ്ങളുടെ പരാജയമാണ് ഇത്രയും വ്യാപകമായ അക്രമം ഭരണസിരാകേന്ദ്രത്തിനടുത്തു നടക്കാൻ കാരണം. സർക്കാരിലെ ഒരു വിഭാഗം സമരക്കാർക്ക് ഒത്താശ ചെയ്തപ്പോൾ ചിലർ ജനങ്ങൾക്കൊപ്പമാണെന്നു തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
ശക്തമായ നടപടിയെടുക്കാൻ ഹൈക്കോടതി നിരവധി തവണ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഭരണകൂടം മൃദുസമീപനം കൈക്കൊള്ളുകയായിരുന്നു. വേണ്ടത്ര പൊലീസിനെ വിഴിഞ്ഞത്തു വിന്യസിക്കാതെ സമരം കലാപമായി മാറിയത് സർക്കാരിന്റെ പരാജയമാണ്. കഴിഞ്ഞദിവസം പൊലീസിന്റെ കൺമുന്നിലാണു തുറമുഖവിരുദ്ധ സമരക്കാർ, സമരത്തെ എതിർക്കുന്നവരെ ആക്രമിച്ചത്. ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
വിഴിഞ്ഞം സംഘര്‍ഷത്തെതുടർന്നു ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെയും സഹായമെത്രാന്‍ ഡോ. ആര്‍.ക്രിസ്തുദാസിനെയും ഉള്‍പ്പെടെ അൻപതോളം വൈദികരെ പൊലീസ് പ്രതിപ്പട്ടികയില്‍ ചേർത്തു. ആര്‍ച്ച് ബിഷപും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. സര്‍ക്കാരിന്‍റേതു വികൃതമായ നടപടികളാണെന്നു സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പ്രതികരിച്ചു. രാത്രിയിൽ സമരക്കാർ വിഴിഞ്ഞത്തു പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. സ്റ്റേഷനു മുന്നിൽ സംഘർഷാവസ്ഥയാണ്.
English Summary: K Surendran slams Kerala Government on Vizhinjam Protest