‘സഹോദരങ്ങൾക്ക് മർദനമേറ്റു, മർദിച്ചത് ആരെന്ന് അറിയില്ല’: കിളിക്കൊല്ലൂർ കേസിൽ കമ്മിഷണർ
Mail This Article
കൊല്ലം∙ കിളികൊല്ലൂര്‍ സ്റ്റേഷന്‍ മര്‍ദന കേസില്‍ സഹോദരങ്ങള്‍ക്ക് മര്‍ദനമേറ്റെന്ന് സ്ഥിരീകരിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട്. എന്നാൽ മർദിച്ചത് ആരാണെന്നതിന് തെളിവില്ലെന്ന വിചിത്രവാദവും റിപ്പോർട്ടിൽ ഉയർത്തിയിട്ടുണ്ട്. പൊലീസ് മര്‍ദിച്ചെന്ന വിഷ്ണുവിന്‍റെയും വിഘ്നേഷിന്‍റെയും മൊഴിക്ക് തെളിവില്ലെന്നും മനുഷ്യാവകാശ കമ്മിഷനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സുഹൃത്തിനെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സൈനികനായ വിഷ്ണുവിനെയും സഹോദരനും ഡിവൈഎഫ്ഐ പേരൂർ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ വിഘ്നേഷിനെയും പൊലീസ് ക്രൂരമായി മര്‍ദിച്ചത്. പൊലീസുകാരെ മര്‍ദിച്ചെന്ന കുറ്റം ചുമത്തി വിഷ്ണുവിനെയും വിഘ്നേഷിനെയും 12 ദിവസം ജയിലിലിട്ടു. മജിസ്ട്രേട്ടിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 4 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും രണ്ടുപേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
English Summary: Kilikkollur station case- Police commissioner submitted report to human rights commission