‘അന്ന് സ്ത്രീവേഷത്തിൽ ഓടിയത് എന്തിനെന്ന് ഇപ്പോൾ മനസ്സിലായി’: രാംദേവിനോട് മഹുവ
Mail This Article
കൊൽക്കത്ത∙ വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണെന്ന യോഗാ ഗുരുവും വ്യവസായിയുമായ ബാബ രാംദേവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി തൃണമൂൽ എംപി മഹുവ മൊയ്ത്ര. ‘‘ഇപ്പോൾ എനിക്ക് മനസ്സിലായി.. പതഞ്ജലി ബാബ രാംലീല മൈതാനത്തുനിന്ന് സ്ത്രീവേഷത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത് എന്തിനാണെന്ന്. അദ്ദേഹത്തിന് സാരിയും സൽവാറും മറ്റു ചിലതുമാണ് ഇഷ്ടം. തലച്ചോറിനു തകരാറുള്ളതു െകാണ്ട് കാണുന്നതെല്ലാം വേറിട്ടിരിക്കും...’’ - മഹുവ മൊയ്ത്ര ട്വിറ്ററിൽ കുറിച്ചു. 2011ലെ സംഭവം ഓർത്തെടുത്താണ് മഹുവയുടെ പരിഹാസം.
മഹാരാഷ്ട്രയിലെ താനെയിൽ നടത്തിയ യോഗ ക്യാംപിൽ ബാബ രാംദേവ് വിവാദപ്രസ്താവന നടത്തുമ്പോൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ് വേദിയിൽ ഉണ്ടായിരുന്നു. 'സാരിയില്‍ സ്ത്രീകള്‍ സുന്ദരികളാണ്. അമൃതാജിയെ പോലെ സല്‍വാറിലും അവര്‍ സുന്ദരികളാണ്. എന്റെ അഭിപ്രായത്തില്‍ ഒന്നും ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണ്' എന്നായിരുന്നു രാംദേവിന്റെ പരാമർശം.
2011ൽ ഡൽഹിയിലെ രാംലീല മൈതാനത്തെ പ്രതിഷേധ സ്ഥലത്തുനിന്ന് സ്ത്രീവേഷത്തിലാണ് രാംദേവ് രക്ഷപ്പെട്ടത്. വെള്ള സൽവാർ ധരിച്ച്, ദുപ്പട്ട കൊണ്ട് തല മറച്ച് പ്രതിഷേധസ്ഥലത്തിനു പുറത്ത് രാംദേവിനെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം, രാംദേവിന്റെ പ്രസ്താവനയ്ക്ക് എതിരെ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാലും രംഗത്തെത്തി. പരാമർശത്തിൽ മഹാരാഷ്ട്ര വനിതാ കമ്മിഷനും രാംദേവിന് ശനിയാഴ്ച നോട്ടിസ് അയച്ചിരുന്നു.
English Summary: On Ramdev's ‘salwar’ remark, TMC's Mahua says ‘Now I know why baba ran away in…’