ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ ഒന്നാം പ്രതി. സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് ആണ് രണ്ടാം പ്രതി. ഇവർ ഉൾപ്പെടെ അൻപതോളം വൈദികരാണ് പ്രതിപ്പട്ടികയിലുള്ളത്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്ക് പുറമേ പൊലീസ് സ്വമേധയായും കേസെടുത്തു.

പ്രതിപ്പട്ടികയിലെ ഒന്നു മുതൽ 15 വരെയുള്ള വൈദികർ സംഘർഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല. എന്നാൽ ഇവർ ചേർന്ന് ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശം മറികടന്ന് സംഘർഷം സൃഷ്ടിക്കുകയും ചെയ്തെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരൽ, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 96 പേരുടെ പ്രതിപ്പട്ടികയാണ് എഫ്ഐആറിൽ ചേർത്തിട്ടുള്ളത്.

നേരത്തേ മോൺസിഞ്ഞോർ യൂജിൻ പെരേര ഉൾപ്പെടെയുള്ള വൈദികരെ പ്രതിചേർത്ത് വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി, തുറമുഖ നിർമാണത്തെ എതിർക്കുന്ന സമരസമിതിക്കെതിരെ ഒൻപത് കേസുകളും തുറമുഖ നിർമാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെ ഒരു കേസും എടുത്തിരുന്നു. ലഭിക്കുന്ന പരാതികൾ പ്രകാരമാണ് കേസെടുത്തതെന്നാണ് പൊലീസ് അറിയിച്ചത്.

അതിജീവന സമരത്തെ പ്രകോപിപ്പിച്ചതാണ് സംഘർഷത്തിനു കാരണമെന്ന് യൂജിൻ പെരേര പറഞ്ഞു. ഒരു വിഭാഗം കല്ലെറിയാനും അധിക്ഷേപിക്കാനും തയാറായെന്നും അവർക്ക് സർക്കാർ ഒത്താശ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. പ്രശ്ന പരിഹാരത്തിന് തയാറാണെന്നും എന്നാൽ രേഖമൂലമുള്ള ഉറപ്പുവേണമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ തുറമുഖ വിരുദ്ധ സമരത്തിന്റെ 130–ാം ദിവസമായ ഇന്നലെ തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം കയ്യാങ്കളിയിലും കല്ലേറിലുമെത്തിയിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് ഇരുപതോളം ലോറികളിൽ നിർമാണത്തിനുള്ള പാറക്കല്ലുകൾ എത്തിയതോടെയാണു സംഘർഷത്തിനു തുടക്കമായത്. സംഘർഷത്തിൽ തുറമുഖ വിരുദ്ധ സമരസമിതിയിലെ 16 പേർക്കും അനുകൂല സമര സമിതിയിലെ 4 പേർക്കും പരുക്കേറ്റിരുന്നു.

English Summary: Police take case on Protests at Vizhinjam port site

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com