ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത് എസ്.രാജേന്ദ്രന്റെ പേരിലുള്ള മറ്റൊരു വീടിന്: റവന്യു വകുപ്പ്
Mail This Article
മൂന്നാർ∙ ഏഴു ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ പേരിലുള്ള മറ്റൊരു വീടിനെന്ന് റവന്യു വകുപ്പ്. എസ്.രാജേന്ദ്രൻ ഇപ്പോൾ താമസിക്കുന്ന വീടിന് നൽകിയത് വിശദീകരണ നോട്ടിസ് എന്നും റവന്യു വകുപ്പ് അറിയിച്ചു. എന്നാൽ, ഇപ്പോൾ താമസിക്കുന്ന വീടിന് തന്നെയാണ് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയതെന്നു രാജേന്ദ്രൻ പറഞ്ഞു.
കെഎസ്ഇബിയുടെ ഭൂമിയിൽ നിർമിച്ച വീടിനാണ് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്. ഈ വീട് രാജേന്ദ്രൻ മറ്റുചിലർക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. താനും ഭാര്യയും താമസിക്കുന്ന വീട്ടിൽ നിന്ന് കുടിയിറക്കുകയാണെന്നും തനിക്ക് വേറെ വീടൊന്നുമില്ലെന്നുമാണ് രാജേന്ദ്രൻ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത്.
പുറമ്പോക്ക് ഭൂമിയിൽ വീട് നിർമിച്ചിരിക്കുന്നതിനാൽ ഒഴിയണമെന്നായിരുന്നു മൂന്നാർ വില്ലേജ് ഓഫിസർ നൽകിയ നോട്ടിസ്. മൂന്നാർ ഇക്കാനഗറിലെ ഒൻപത് സെന്റ് ഭൂമിയെച്ചൊല്ലിയാണ് വിവാദം.
English Summary: Revenue Department on S Rajendran's house eviction