എറണാകുളം സെന്റ് മേരീസ് ബസിലിക്ക അടച്ചിടാൻ തീരുമാനം; പള്ളിയുടെ നിയന്ത്രണം പൊലീസിന്
Mail This Article
കൊച്ചി∙ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടാൻ പൊലീസ് തീരുമാനം. ഏകീകൃത കുർബാനയെച്ചൊല്ലി സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാലാണിത്. ബസിലിക്കയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്ന് പൊലീസ് അറിയിച്ചു. ആർഡിഒയുടെ തീരുമാനം വരുംവരെ പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു.
ഞായറാഴ്ച രാവിലെ ബസിലിക്കയിൽ ഏകീകൃത കുർബാനയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. എതിർക്കുന്നവർ ഗേറ്റ് അകത്തുനിന്നു പൂട്ടി. എന്നാൽ പൂട്ടിയിട്ട ഗേറ്റ് മറുവിഭാഗം തകർത്തു. ബസിലിക്കയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഇവരെ പൊലീസ് ബലം പ്രയോഗിച്ച് പുറത്തേക്ക് മാറ്റുകയായിരുന്നു.
ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ ബസിലിക്കയിൽ തടഞ്ഞു. മാർ ആൻഡ്രൂസ് താഴത്ത് ബസിലിക്കയിൽ പ്രവേശിക്കാൻ കഴിയാതെ മടങ്ങുകയായിരുന്നു.
English Summary: Unified Mass: Conflict at Ernakulam St. Mary's Cathedral Basilica updates