സാമ്പത്തിക സംവരണം: നിതീഷ് കുമാറിന്റെ നിലപാടിൽ ജെഡിയുവിൽ ഭിന്നത
Mail This Article
പട്ന ∙ സാമ്പത്തിക സംവരണം അംഗീകരിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടിനോടു ജനതാദൾ (യു) നേതൃനിരയിൽ ഭിന്നത. ജെഡിയു പാർലമെന്ററി ബോർഡ് ചെയർമാൻ ഉപേന്ദ്ര ഖുശ്വാഹയാണ് മുഖ്യമന്ത്രിയുടെ നിലപാടിനോടുള്ള വിയോജിപ്പു പാർട്ടി സംസ്ഥാന കൗൺസിൽ യോഗത്തിൽ പരസ്യമാക്കിയത്. സവർണ സംവരണത്തെ സ്വാഗതം ചെയ്തതു പാർട്ടിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണെന്നു ഉപേന്ദ്ര ഖുശ്വാഹ തുറന്നടിച്ചു. പ്രതിപക്ഷത്തെ ചില പാർട്ടികൾ സാമ്പത്തിക സംവരണത്തോടുള്ള എതിർപ്പു തുടരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിനു പാർട്ടി അണികളുടെയും നേതാക്കളുടെയും യഥാർഥ വികാരം മനസിലാക്കാൻ കഴിയുന്നില്ലെന്നും ഉപേന്ദ്ര ഖുശ്വാഹ വിമർശിച്ചു. പാർട്ടി നേതാക്കൾ കാണാനെത്തുമ്പോൾ മറ്റു ചിലർ നിതീഷിന്റെ ഒപ്പമുണ്ടാകുന്നതിനാൽ മനസു തുറക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറിന്റെ വിശ്വസ്തരായിനിന്ന ചിലർ വഞ്ചിച്ചു പിണങ്ങിപ്പോയ കാര്യം മറക്കരുതെന്നും ഖുശ്വാഹ നിതീഷിനെ ഉപദേശിച്ചു.
ഉപേന്ദ്ര ഖുശ്വാഹയുടെ നിലപാടിനെ എതിർത്ത മുൻമന്ത്രി ജയകുമാർ സിങ് ചർച്ചയിൽ പങ്കെടുത്തതു മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെട്ടിലാക്കുകയും ചെയ്തു. സംവരണ വിഷയം ഒഴിവാക്കിയാണു നിതീഷ് കുമാർ പ്രസംഗിച്ചത്. സാമ്പത്തിക സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയുണ്ടായപ്പോൾ സ്വാഗതം ചെയ്ത നിതീഷ് കുമാർ സംവരണത്തിനുള്ള 50% പരിധി എടുത്തു കളയണമെന്നും ആവശ്യപ്പെട്ടിരുന്നു.
English Summary: JDU against Nitish Kumar's decision in supporting court verdict