ADVERTISEMENT

കൊച്ചി∙ ഗവർണർക്കെതിരെയാണ് ഹർജിയെങ്കിൽ നിലനിൽക്കില്ലെന്നു സർക്കാരിനോടു ഹൈക്കോടതി. ചാൻസലർക്കെതിരെ ഹർജി നൽകാമെന്നും കോടതി വ്യക്തമാക്കി. സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലർ നിയമനം ചോദ്യം ചെയ്തു സർക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോൾ ഗവർണറുടെ നടപടിയെയാണു സർക്കാർ ചോദ്യം ചെയ്യുന്നത് എന്നു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്. ചാൻസലർ കൂടിയാണ് ഗവർണറെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. 

ഇതുപോലെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു കേസ് പരിഗണിക്കുന്നതിനിടെ കോടതിയുടെ നിർദേശം. വിദ്യാർഥികൾക്കാണു പ്രഥമ പരിഗണന. അവരുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം സദുദ്ദേശ്യത്തോടെയാണ് സിസ തോമസിന്റെ നിയമനം നടത്തിയതെന്നായിരുന്നു ഗവർണറുടെ വാദം. സീനിയോറിറ്റിയിൽ നാലാം സ്ഥാനത്തായിരുന്നു സിസ തോമസ്. സാങ്കേതിക സർവകലാശാലയിൽ യോഗ്യരായവർ ഇല്ലായിരുന്നെന്നും ഗവർണർ കോടതിയെ അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലേക്ക് ആവശ്യം ഉന്നയിച്ചു രണ്ട് കത്തുകൾ വന്നിരുന്നതായും തുടർന്നാണ് തന്റെ നിയമനം നടന്നതെന്നും സിസ തോമസ് വ്യക്തമാക്കി. 

അതേസമയം സീനിയോരിറ്റിയിൽ സിസ തോമസിനു പത്താം സ്ഥാനമാണ് ഉള്ളതെന്നാണു സർക്കാർ കോടതിയെ അറിയിച്ചത്. ശുപാർശകൾ തള്ളിയതിന്റെ കാരണംപോലും വ്യക്തമാക്കപ്പെട്ടില്ലെന്നും സർക്കാർ നിലപാടെടുത്തു. താൽക്കാലിക വൈസ് ചാൻസലറുടെ നിയമനത്തിലും പ്രഫസറെന്ന നിലയിൽ പത്തു വർഷത്തെ അധ്യാപന പരിചയം വേണമെന്നത് നിർബന്ധമാണെന്നായിരുന്നു യുജിസി കോടതിയെ അറിയിച്ചത്. പ്രോ വൈസ് ചാൻസലർക്കു വിസിയുടെ അധികാരം നൽകാനാകില്ലെന്നും സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനാവില്ലെന്നും യുജിസി കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ കോടതി വ്യക്തത തേടിയിരുന്നു.  

സർക്കാരിന്റെ മൂന്ന് ശുപാർശകളും തള്ളപ്പെട്ടാൽ ചാൻസലർക്ക് സ്വന്തം നിലയിൽ നടപടികളുമായി മുന്നോട്ടു പോകാമെന്നു ഗവർണർ കോടതിയെ അറിയിച്ചു. മൂന്നു ശുപാർശകളാണ് സർക്കാർ നൽകിയതെന്നും ചാൻസലർ കോടതിയെ അറിയിച്ചു.

English Summary: Kerala High court on appeal of Kerala government against Governor 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com