ADVERTISEMENT

ന്യൂഡൽഹി ∙ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സെർവറിനു നേരേയുണ്ടായ സൈബർ ആക്രമണത്തിൽ, രാജ്യ സുരക്ഷയെ ബാധിക്കുന്നത് അടക്കമുള്ള വിവരങ്ങൾ ചോർന്നതായി സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ‌ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങൾ, കോവിഷീൽഡ്‌, കോവാക്സീൻ തുടങ്ങിയവയുടെ ട്രയൽ വിവരങ്ങൾ, ആരോഗ്യ സുരക്ഷാ പഠനങ്ങൾ, എച്ച്ഐവി പോലുള്ള രോഗങ്ങൾ ബാധിച്ചവരുടെ വിവരങ്ങൾ, പീഡനകേസുകളിലെ ഇരകളുടെ വൈദ്യപരിശോധനാ ഫലങ്ങൾ തുടങ്ങിയവ ഇതിൽ പെടും. ഡേറ്റ തിരിച്ചെടുത്താൽത്തന്നെ, റാൻസംവെയർ ആക്രമണമായതിനാൽ അതിൽ പകുതിയിലധികവും നഷ്ടമാകുമെന്ന് പബ്ലിക് ഹെൽത്ത് റിസോഴ്സ് നെറ്റ്‌വർക്ക് നാഷനൽ കൺവീനർ ഡോ.വി.ആർ.രാമൻ പറഞ്ഞു.

അതേസമയം, സെർവർ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറൻ‌സി ആവശ്യപ്പെട്ടതായി വിവരമുണ്ട്. എന്നാൽ ഡൽഹി പൊലീസ് ഇതു നിഷേധിച്ചു. സെർവറുകളുടെ തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് എയിംസ് അധികൃതർ പറഞ്ഞു.

സെർവർ പ്രവർ‌ത്തനരഹിതമായിട്ട് ആറു ദിവസമായി. നാലുകോടിയോളം രോഗികളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്നാണ് സൂചന.
ദ് ഇന്ത്യ കംപ്യൂട്ടർ എമർ‌ജൻസി റസ്പോൺസ് ടീമും ഡൽഹി പൊലീസും ആക്രമണത്തിൽ അന്വേഷണം നടത്തുകയാണ്. നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ അധികൃതരും അതിൽ സഹകരിക്കുന്നുണ്ട്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 7 മണിക്കാണു സെർവർ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് രോഗികളുടെ പ്രവേശനം, ഡിസ്ചാർജ്, ട്രാൻസ്ഫർ തുടങ്ങിയവ ജീവനക്കാർ നേരിട്ടാണു ചെയ്യുന്നത്.

Content Highlight: AIIMS server Hackers demand Rs 200 crore in cryptocurrency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com