ഡൽഹി തൂത്തുവൃത്തിയാക്കാൻ എഎപി; 'റേപിസ്റ്റ്,തെറപ്പിസ്റ്റ്' തന്ത്രവുമായി ബിജെപി; ഡിസം. 7 നിർണായകം
Mail This Article
‘‘തിഹാർ ജയിലിൽ ബ്യൂട്ടിപാർലർ ഉണ്ടോ? ഇല്ലേ? ഉദ്യോഗസ്ഥർ ഇവിടുണ്ടല്ലോ, അവരോട് ചോദിച്ചു നോക്കൂ. തടവുപുള്ളികൾക്ക് മസാജ് സൗകര്യം ലഭിക്കുമോ? ഇല്ലേ? എന്റെ കക്ഷിക്ക് ശസ്ത്രക്രിയ കഴിഞ്ഞതാണ്. ഫിസിയോതെറപ്പി ചെയ്യണമെന്ന് നിർദേശമുണ്ട്’’- കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മന്ത്രി സത്യേന്ദർ ജെയിനിന്റെ അഭിഭാഷകൻ രാഹുൽ മെഹ്റ ഒരു ഡൽഹി കോടതിയിലെ വാദത്തിനിടയിൽ പറഞ്ഞ കാര്യങ്ങളാണ് ഇവ. ജെയിനിന് തന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ, അതിന് അനുസരിച്ചുള്ള ഭക്ഷണം അനുവദിക്കണമെന്നും ജയിലിൽനിന്നുള്ള സിസി ടിവി ദൃശ്യങ്ങൾ ചോർത്തി പുറത്തു വിടുന്നത് അവസാനിപ്പിക്കണമെന്നും മെഹ്‍റ ആവശ്യപ്പെട്ടിരുന്നു. ജെയിനിന് ജയിലിൽ മസാജ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതും ‘വിഭവസമൃദ്ധമായ ഭക്ഷണം’ നൽകുന്നതും ജയിൽ ഉദ്യോഗസ്ഥർ നിരന്തരം കൂടിക്കാഴ്ച നടത്തുന്നതും തടവുപുള്ളികൾ ജെയിനിന്റെ ജോലിക്കാരെപ്പോലെ പെരുമാറുന്നതുമായ വിഡിയോകൾ പുറത്തു വന്ന വിവാദമാണ് ഇപ്പോൾ ദേശീയ തലസ്ഥാനത്തു നിന്നുയരുന്നത്. ഇതിനു കൊഴുപ്പുകൂട്ടാൻ ‘ഹൈ പ്രൊഫൈൽ’ തട്ടിപ്പുകേസുകളിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രേശഖറുമുണ്ട്. ആസന്നമായ ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി–ആം ആദ്മി പാർട്ടി– കോൺഗ്രസ് പോരാട്ടം ശക്തമായിരിക്കെയാണ് ജെയിനിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നതും അത് രാഷ്ട്രീയ വിവാദമാകുന്നതും. എന്തുകൊണ്ടാണ് ഈ ഡൽഹി മന്ത്രി അഞ്ചു മാസമായിട്ടും ജയിലിൽ തുടരുന്നത്? എന്തുകൊണ്ടാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്നു മാറ്റാത്തത്? ജെയിൻ വിഐപി ജീവിതമാണോ ജയിലിൽ നയിക്കുന്നത്? പരിശോധിക്കാം.