കെടിയു വിധി: പിണറായി വിജയന്‍ രാജിവയ്ക്കുന്നതാണ് നല്ലതെന്ന് കെ.സുരേന്ദ്രൻ
Mail This Article
തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല താല്‍കാലിക വൈസ് ചാൻസലർ (വിസി) നിയമനം ചോദ്യം ചെയ്തുള്ള സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ച് പോകുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സ്ഥിരമായി തോറ്റ് തൊപ്പിയിട്ടുകൊണ്ടിരിക്കുന്ന പിണറായി വിജയൻ സർക്കാർ പൊതുസമൂഹത്തിനു മുൻപിൽ പരിഹാസ്യരാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘‘അത്യപൂർവമായ ഹർജിയിലൂടെ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്തു കോടതിയിൽ തിരിച്ചടിയേറ്റതു സർക്കാരിനു കനത്ത തിരിച്ചടിയാണ്. ഗവർണറുടെ നിലപാടു ശരിവയ്ക്കുകയും സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുകയും ചെയ്യുന്നതാണു കോടതിയുടെ വിധി’’ – അദ്ദേഹം പറഞ്ഞു.
‘‘അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടി ഖജനാവിലെ പണം ഉപയോഗിച്ചു നിയമപോരാട്ടം നടത്തി വീണ്ടും വീണ്ടും നാണംകെടുന്ന ഇടതു സർക്കാർ കേരളത്തിന് അപമാനമാണ്. യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സർക്കാരിന്റെ ശുപാർശകൾ ഗവർണർ തള്ളിയതിനെ കോടതി ശരിവച്ചത് സർക്കാരിന്റെ എല്ലാ വാദങ്ങളും തള്ളുന്നതിനു തുല്യമാണ്. കെടിയു താല്‍കാലിക വിസി ഡോ. സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സിപിഎം ഫാഷിസം അവസാനിപ്പക്കണമെന്നതാണു കോടതിയുടെ മറ്റൊരു ശ്രദ്ധേയമായ നിർദേശം’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനം സമർപ്പിച്ച പുനഃപരിശോധനാ ഹർജി പിൻവലിക്കാൻ സർക്കാർ തയാറാകണം. ജനങ്ങളുടെ നികുതി പണം സിപിഎമ്മിന് ബന്ധുനിയമനങ്ങൾ നടത്താൻ നിയമ പോരാട്ടം നടത്താനുള്ളതല്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
English Summary: KTU VC: K Surendran against CM Pinarayi Vijayan