ADVERTISEMENT

കൊച്ചി∙ മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും രണ്ട് മക്കളം മരിച്ച കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ സനല്‍കുമാര്‍ നല്‍കിയ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. 

2011 ജനുവരി 24 നു രാത്രിയാണു ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി സിബിഐക്കു വിട്ടു. മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായ വി.എം.രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി 2013 മാര്‍ച്ച് 19നു സിബിഐ അറസ്റ്റു ചെയ്തു. മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട കേസുകളില്‍ രാധാകൃഷ്ണനെതിരെ ശശീന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. കോടതിയില്‍ മൊഴി നല്‍കും മുന്‍പു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കി ശശീന്ദ്രനെ തളര്‍ത്താന്‍ നടത്തിയ നീക്കങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നായിരുന്നു. സിബിഐയുടെ കണ്ടെത്തല്‍.

കുറ്റപത്രം രണ്ടു തവണ സിബിഐ കോടതി മടക്കി. മാറ്റം വരുത്തിയ കുറ്റപത്രം 2014 സെപ്റ്റംബര്‍ രണ്ടിനു സ്വീകരിച്ചു. 2015 ജനുവരിയില്‍, ദുരൂഹ മരണം സംബന്ധിച്ചു പുനരന്വേഷണം നടത്തണമെന്നും അഴിമതിക്കേസുകളും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ സനല്‍കുമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. അതിനിടയില്‍ ശശീന്ദ്രന്റെ കൊലപാതകത്തെക്കുറിച്ച് അറിയാവുന്ന ഭാര്യ ടീന, സതീന്ദ്രകുമാര്‍, അയല്‍വാസി, ഗേറ്റ് കീപ്പര്‍ എന്നിവരും ദുരൂഹമായി മരിച്ചിട്ടും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. മകന്റെയും പേരക്കുട്ടികളുടെയും മരണത്തിലെ ദുരൂഹത അകറ്റാനായി നിയമ പോരാട്ടം നടത്തിയ പിതാവ് കെ.വേലായുധന്‍ 2020 ഒക്ടോബര്‍ 1നു നീതിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു ലോകത്തോടു വിട പറഞ്ഞിരുന്നു.

 

English Summary: High Court orders to reinvestigate Malabar Cements Sasindran death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com