ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ നടുക്കിയ ശ്രദ്ധ വോൾക്കർ കൊലപാതകക്കേസിലെ പ്രതി അഫ്‌താബ് അമീൻ പൂനവാലയുടെ ക്രൂരതകളിൽ ഞെട്ടി പുതിയ കാമുകി. ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സൂക്ഷിച്ച വീട്ടിൽ രണ്ടു തവണ പോയെങ്കിലും അത്തരം സൂചനകളൊന്നും കണ്ടില്ലെന്നു കാമുകി പൊലീസിനോടു പറഞ്ഞു.

വിവിധ ഡേറ്റിങ് ആപ്പുകളിലായി 15–20 യുവതികളുമായി അഫ്താബിന് ബന്ധമുണ്ടായിരുന്നു. ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷം 12–ാം ദിവസമാണു ഡേറ്റിങ് ആപ് വഴി അഫ്താബ് പുതിയ കാമുകിയായി മനോരോഗ വിദഗ്ധയെ കണ്ടെത്തിയത്. ഇവർക്ക് അഫ്താബ് സമ്മാനമായി നൽകിയ മോതിരം ശ്രദ്ധയുടേതാണെന്നാണു സൂചന. സംശയിക്കത്തക്കതായി അഫ്താബിൽ ഒന്നുമുണ്ടായിരുന്നില്ലെന്നും ‘കെയറിങ്’ കാമുകനായിരുന്നു അഫ്താബെന്നും യുവതി പറയുന്നു.

പങ്കാളിയായിരുന്ന ശ്രദ്ധയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അഫ്താബ് അറസ്റ്റിലായതിന്റെ നടുക്കം യുവതിക്ക് മാറിയിട്ടില്ല. യുവതിക്ക് കൗൺസിലിങ് നൽകുന്നുണ്ട്. ഒക്ടോബറിൽ 2 തവണ താൻ അഫ്താബിനെ ഫ്ലാറ്റിലെത്തി കണ്ടിരുന്നുവെന്നും വീട്ടിൽ കൊലപാതകം നടന്നതിന്റെയോ  മൃതദേഹാവശിഷ്ടങ്ങൾ ഫ്രിജിൽ സൂക്ഷിച്ചിരുന്നതിന്റെയോ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു.

അഫ്താബ് അമീൻ പൂനവാല, ശ്രദ്ധ വാൽക്കർ. ചിത്രങ്ങൾ: Instagram
അഫ്താബും ശ്രദ്ധയും.

പെർഫ്യൂമുകളുടെ വലിയശേഖരം അഫ്താബിനുള്ളത് ശ്രദ്ധയിൽപ്പെട്ടു. സമ്മാനമായി താൻ പെർഫ്യൂം നൽകിയെന്നും യുവതി വ്യക്തമാക്കി. പ്രണയിച്ച സമയങ്ങളിലൊന്നും അഫ്താബിനു മാനസിക  പ്രശ്നമുള്ളതായി തോന്നിയിട്ടില്ല. ധാരാളം പുകവലിച്ചിരുന്നു. സ്വയം ചുരുട്ടിയാണ് വലിച്ചിരുന്നത്. പലപ്പോഴും പുകവലിശീലം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട്. പരസ്പരം കണ്ടപ്പോഴെല്ലാം അഫ്താബ് വിവിധതരം നോൺ–വെജ് ഭക്ഷണങ്ങൾ പല റസ്റ്ററന്റുകളിൽനിന്ന് വരുത്തിയിരുന്നു. ഷെഫുമാർ ഭക്ഷണം അലങ്കരിക്കുന്നതിനെ കുറിച്ച് അഫ്താബ് വാതോരാതെ സംസാരിച്ചിട്ടുണ്ടെന്നും യുവതി മൊഴി നൽകി.

delhi-shraddha-aftab

മകളെ തട്ടിക്കൊണ്ടു പോയതായി കാട്ടി ശ്രദ്ധയുടെ പിതാവ് നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് അഫ്‌താബിനെ അറസ്റ്റ് ചെയ്‌തത്. മേയ് 18നാണ് ശ്രദ്ധ കൊല്ലപ്പെട്ടത്. ഡൽഹിയിലെ മെഹ്റോളിയിൽ 6 മാസം മുൻപായിരുന്നു കൊലപാതകം. 3 ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടാണു നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചതെന്നു പൊലീസ് പറയുന്നു. മുംബൈയിലെ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോഴാണു ശ്രദ്ധയും അഫ്താബും പ്രണയത്തിലായത്. കുടുംബങ്ങൾ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഈ വർഷമാദ്യം ഇവർ ഡൽഹിയിലേക്കു താമസം മാറ്റുകയായിരുന്നു.

English Summary: What Aaftab Poonawala's New Girlfriend, In Shock, Told Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com