‘പൊലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ; നാടിന്റെ സ്വൈര്യം തകർക്കാൻ ശ്രമം’
Mail This Article
തൃശൂർ∙ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷനുനേരെ ആക്രമണം നടത്തിയത് ഗൂഢലക്ഷ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘‘ഭീഷണിക്ക് പിന്നാലെ ആക്രമണവും ഉണ്ടായി. നാടിന്റെ സ്വൈര്യം തകർക്കാൻ ശ്രമം. അക്രമികൾ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് വിവേകത്തോടെ തിരിച്ചറിഞ്ഞു. അക്രമികൾ ഉദ്ദേശിച്ചപോലെ കാര്യങ്ങൾ മാറാത്തതിനു കാരണം പൊലീസിന്റെ സംയമനമാണ്’’– മുഖ്യമന്ത്രി പറഞ്ഞു.
സംഘർഷത്തിൽ പൊലീസ് പക്വതയോടെ ഇടപെട്ടെന്നും ശക്തമായ നടപടി അക്രമികള്‍ക്കെതിരെ സ്വീകരിക്കുമെന്നും ഡിജിപി അനിൽകാന്ത് വ്യക്തമാക്കി. പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നു. സംഘർഷത്തിൽ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയാറാക്കുന്നുണ്ട്. തുറമുഖ വിഷയത്തിൽ നാളെ ഹൈക്കോടതി കേസ് പരിഗണിക്കുന്നുണ്ട്. അതിനു ശേഷമാകും അറസ്റ്റ്. സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം തുടരാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
English Summary: CM Pinarayi Vijayan on Vizhinjam Police Station Attack