‘യുക്രെയ്നിലേക്കു വന്ന് കാണൂ...’; മസ്കിന്റെ സമാധാന കരാറിനെ വിമർശിച്ച് സെലൻസ്കി
Mail This Article
കീവ്∙ യുക്രെയ്നിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കാനുള്ള മാർഗം ഇലോൺ മസ്ക് മുന്നോട്ടുവച്ചതിനെ വിമർശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. ഒക്ടോബറിലാണ് സമാധാന കരാർ എന്നു വിശേഷിപ്പിച്ച് ഹിതപരിശോധന നടത്തണമെന്ന ആവശ്യം മസ്ക് ട്വിറ്ററിലൂടെ മുന്നോട്ടു വച്ചത്. ക്രൈമിയയിൽ റഷ്യയുടെ പരമാധികാരം അംഗീകരിക്കണമെന്നും യുക്രെയ്ന് നിഷ്പക്ഷത നൽകണമെന്നുമായിരുന്നു മസ്കിന്റെ നിലപാട്.
‘‘മസ്കിനുമേൽ ആരുടെയോ സ്വാധീനമുണ്ട്. അല്ലെങ്കിൽ അദ്ദേഹം സ്വയം അനുമാനത്തിലെത്തുന്നു. റഷ്യ എന്താണ് ഇവിടെ ചെയ്തതെന്നു വ്യക്തമാകണമെങ്കിൽ യുക്രെയ്നിലേക്കു വന്ന് സ്വയം കണ്ടുനോക്കണം. എന്നിട്ട് ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കാമെന്ന് നിങ്ങൾക്കു പറയാം. ആരാണ് ആരംഭിച്ചതെന്നും എങ്ങനെ അവസാനിപ്പിക്കാമെന്നും’’ – ന്യൂയോർക്ക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു സെലൻസ്കി.
ഫെബ്രുവരി 24നാണ് യുക്രെയ്നു മുകളിൽ റഷ്യയുടെ ആക്രമണം തുടങ്ങിയത്. വ്ളാഡിമിർ പുട്ടിൻ പ്രസിഡന്റ് ആയിരിക്കുന്നിടത്തോളം റഷ്യയുമായി ഒത്തുതീർപ്പിനില്ലെന്നാണ് സെലൻസ്കിയുടെ നിലപാട്.
English Summary: "Come To Ukraine And...": Zelensky Slams Elon Musk's Russia Peace Plan