സുനന്ദ പുഷ്കറിന്റെ മരണം: ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഡൽഹി പൊലീസ്
Mail This Article
ന്യൂഡൽഹി∙ സുനന്ദ പുഷ്കർ കേസിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഡൽഹി പൊലീസ്, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഡൽഹി പട്യാല ഹൗസ് കോടതിയുടെ ക്ലീൻ ചിറ്റ് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ശശി തരൂരിന് നോട്ടിസ് അയച്ചു. ഹർജിയിൽ ഫെബ്രുവരി 7ന് വിശദമായ വാദം കേൾക്കും.
2021 ഓഗസ്റ്റ് 18 നാണ് പട്യാല ഹൗസ് കോടതി ശശി തരൂരിനെ കുറ്റവിമുക്തനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ആത്മഹത്യയിലേക്ക് നയിക്കും വിധം സുനന്ദയെ സമ്മര്‍ദത്തിലാക്കിയെന്ന് തെളിയിക്കാനായില്ലെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ അപൂർണമാണെന്നും വ്യക്തമാക്കിയാണ് ശശി തരൂരിന് പട്യാല ഹൗസ് കോടതി ക്ലീൻ ചിറ്റ് നൽകിയത്.
സുനന്ദ പുഷ്‌കര്‍ കേസില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ എന്നിവ ചുമത്തണമെന്നായിരുന്നു ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ കുറ്റങ്ങള്‍ ചുമത്തുന്നതിന് ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കിയാണ് ശശി തരൂരിനെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെയാണ് ഡല്‍ഹി പൊലീസ്, ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിൽ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
English Summary: Sunanda Pushkar Case: Delhi Police Moves High Court Against Shashi Tharoor