‘ഒരാൾക്ക് ഒരു പദവി’ അല്ല: രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി മല്ലികാർജുൻ ഖർഗെ തുടരും?
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി തുടർന്നേക്കുമെന്നു സൂചന. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപു ഖർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ചിരുന്നു, എന്നാൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലും അദ്ദേഹം നേതൃസ്ഥാനം വഹിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ശീതകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾക്ക് രൂപം നൽകാൻ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗം നാളെ ചേരുന്നുണ്ട്. പ്രസിഡന്റ് പദമൊഴിഞ്ഞെങ്കിലും പാർലമെന്ററി പാർട്ടിയുടെ അധ്യക്ഷ സോണിയ ഗാന്ധിയാണ്. ഇരു സഭകളിലെയും നേതാക്കൾ, ചീഫ് വിപ്പുമാർ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ രാജ്യസഭാംഗങ്ങളിൽ മല്ലികാർജുൻ ഖർഗെ, ജയറാം രമേശ്, കെ.സി.വേണുഗോപാൽ എന്നിവർ മാത്രമാണ് പങ്കെടുക്കുന്നത്.
രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്കു എത്തുമെന്ന കരുതിയ ദിഗ്‌വിജയ് സിങ്, പി.ചിദംബരം എന്നിവർക്കൊന്നും യോഗത്തിലേക്ക് ക്ഷണമില്ല. ഇതോടെയാണ് മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി തുടർന്നേക്കുമെന്ന സൂചന പുറത്തുവന്നത്. ഒരാൾക്ക് ഒരു പദവി എന്ന് ഉദയ്പുർ ചിന്തൻ ശിബിരത്തിൽ എടുത്ത കോൺഗ്രസ് നയത്തിന് വിപരീതമായിരിക്കും ഇത്.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് ഗെലോട്ട് നിലപാട് എടുത്തു. ഒരാൾക്ക് ഒരു പദവിയെന്ന നയത്തിൽ ഉറച്ചുനിൽക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതോടെയാണ് മല്ലികാർജുൻ ഖർഗെ സ്ഥാനാർഥിയായതും വിജയിച്ചതും.
English Summary: Congress's Policy U-Turn? Mallikarjun Kharge To Retain Parliament Post, Say Sources