പയ്യന്നൂരിൽ അനുനയത്തിന് സിപിഎം; വഴങ്ങാതെ വി.കുഞ്ഞികൃഷ്ണൻ
Mail This Article
കണ്ണൂർ∙ പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളിലെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടു സംബന്ധിച്ചുള്ള മുൻ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണന്‍റെ പരാതി വീണ്ടും ചർച്ച ചെയ്യാമെന്ന് സിപിഎം. പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.വി.രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കൃഷ്ണൻ, വി.നാരായണൻ എന്നിവർ കഴിഞ്ഞദിവസം വി.കുഞ്ഞികൃഷ്ണനെ സന്ദർശിച്ചാണ് പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയത്.
സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരമായിരുന്നു ചര്‍ച്ച. അടുത്ത പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കണമെന്നും വി.കുഞ്ഞികൃഷ്ണനോട് നേതാക്കള്‍ ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി സ്ഥാനത്തേക്കു തന്നെ തിരിച്ചുവരാൻ കഴിയുന്ന ഫോർമുല നേതാക്കൾ അവതരിപ്പിച്ചതായാണ് വിവരം. എന്നാൽ, ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പരാതി നൽകിയ തനിക്കെതിരെ നടപടിയെടുത്തത് എന്തിനെന്ന് പാര്‍ട്ടി വിശദീകരിക്കാതെ മടങ്ങി വരവില്ലെന്നാണ് വി.കുഞ്ഞികൃഷ്ണന്‍റെ നിലപാട്.
ധനരാജ് രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി കെട്ടിട നിർമാണ ഫണ്ട് എന്നിവയിൽ രണ്ടു കോടിയോളം രൂപയുടെ തിരിമറിയും ക്രമക്കേടും നടന്നതായി ആരോപിച്ച്, ബാങ്ക് രേഖകൾ സഹിതം വി.കുഞ്ഞികൃഷ്ണൻ സിപിഎമ്മിന്‍റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കു പരാതി നൽകിയിരുന്നു. തുടർന്ന്, ടി.ഐ.മധുസൂദനൻ എംഎൽഎ അടക്കം, പരാതിയിൽ ആരോപണവിധേയരായ അഞ്ചു പേർക്കെതിരെ സിപിഎം അച്ചടക്കടനടപടി എടുത്തു.
English Summary: CPM trying to pacify V Kunhikrishnan