കോർപറേഷനിലെ പണം തിരിമറി; 8 കോടി കളിച്ച് തുലച്ച് ബാങ്ക് മാനേജർ
Mail This Article
കോഴിക്കോട്∙ കോഴിക്കോട് കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുത്ത പഞ്ചാബ് നാഷനൽ ബാങ്ക് മുൻ മാനേജർ എം.പി.റിജിൽ, പണം ചെലവാക്കിയത് ഓൺലൈൻ ഗെയിം കളിക്കാൻ. ഓഹരികളിലും പണം നിക്ഷേപിച്ചു. 8 കോടിയോളം രൂപയാണ് ഇത്തരത്തിൽ ചെലവാക്കിയത്. സീനിയർ മാനേജരായിരുന്ന എം.പി.റിജിൽ അധികാരം ദുർവിനിയോഗിച്ചെന്നും കണ്ടെത്തി. ക്രമക്കേട് പുറത്താകാതിരിക്കാൻ ബാങ്ക് രേഖകളിൽ കൃത്രിമം കാണിച്ചതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
കോർപറേഷന്റെ അക്കൗണ്ടിലെ പണം റിജിലിന്റെ അച്ഛന്റെ അക്കൗണ്ടിലേക്കാണ് ആദ്യം മാറ്റിയത്. ചെറിയ തുകകളായി മാറ്റിയ ശേഷം റിജിലിന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഇതിൽ നിന്നാണ് ഓണ്‍ലൈൻ ഗെയിമുകൾക്കായി പണം ചെലവഴിച്ചത്. കോർപറേഷന്റെ അക്കൗണ്ടിലെ പണം അച്ഛന്റെ അക്കൗണ്ടിലേക്ക് മാറ്റുമ്പോൾ കൃത്രിമം കാണിച്ചിരുന്നു. അച്ഛന്റെ അക്കൗണ്ടിലേക്ക് പണം എവിടെനിന്ന് വന്നു എന്നു രേഖപ്പെടുത്തേണ്ട ഭാഗം ഒഴിച്ചിട്ടു. സീനിയർ മാനേജർക്ക് മാത്രമുള്ള അധികാരമാണ് ഇതിലൂടെ ദുർവിനിയോഗിച്ചത്. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് കോഴിക്കോട് കോർപറേഷന്റ 12 കോടിയോളം രൂപ നഷ്ടപ്പെട്ടെന്നാണ് കണ്ടെത്തല്‍. കുടുംബശ്രീ അക്കൗണ്ടിൽ നിന്ന് മാത്രം 10.5 കോടി രൂപയാണ് കാണാതായത്. കോർപറേഷന്റ 2.5 കോടി രൂപ മുൻ മാനേജർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു ആദ്യ കണ്ടെത്തൽ. ഈ തുക കോർപറേഷന് ബാങ്ക് തിരിച്ചു നൽകുകയും ചെയ്തു. എന്നാൽ ഇതേ ശാഖയിലുള്ള മറ്റു 12 അക്കൗണ്ടുകളിലെ ഇടപാടുകൾ കോർപറേഷൻ പരിശോധിച്ചപ്പോഴാണ് കൂടുതൽ തട്ടിപ്പ് കണ്ടെത്തിയത്.
English Summary: Kozhikode Corporation Money Swindling: Bank Manager spent money for Online Game