ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞത്ത് കഴിഞ്ഞ മാസം അവസാനം നടന്ന അക്രമസംഭവങ്ങൾക്കു പിന്നിൽ ബാഹ്യശക്തികൾ പ്രവർത്തിച്ചതായി സമരസമിതി ജനറൽ കൺവീനർ മോൺ.യൂജിൻ എച്ച്.പെരേര. വിഴിഞ്ഞത്ത് കേരള സർക്കാർ സൃഷ്ടിച്ച തിരക്കഥയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. തുറമുഖ വിരുദ്ധ സമരസമിതിക്കെതിരെ മന്ത്രിമാർ നടത്തിയ പരാമര്‍ശത്തിൽ ദുഃഖമുണ്ട്. അടിച്ചമർത്തലിൽ ഭയപ്പെട്ടു പിന്നോട്ടു പോകില്ലെന്നും മോൺ. യൂജിൻ എച്ച്.പെരേര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ തയാറാക്കിയ തിരക്കഥ അടിസ്ഥാനമാക്കിയാണ് പൊലീസ് കാര്യങ്ങൾ ചെയ്തത്. കഴിഞ്ഞമാസം 27ന് രണ്ടു യുവാക്കളെ ഷാഡോ പൊലീസ് പിടിച്ചുകൊണ്ടുപോയി. അതിലൊരാൾ വാർഡ് കൗൺസിലറായിരുന്നു. ആളെ തിരിച്ചറിഞ്ഞല്ല പിടിച്ചു കൊണ്ടുപോയത്. കസ്റ്റഡിയിൽ വയ്ക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് രണ്ടുപേരെയും എആർ ക്യാംപിലേക്ക് കൊണ്ടുപോയത്.

വിഴിഞ്ഞത്തെ അക്രമവുമായി ബന്ധപ്പെട്ട് ഐപിസി 307 വകുപ്പ് അനുസരിച്ച് ബിഷപ്പിനും തനിക്കും എതിരെ കേസെടുത്തിരുന്നു. പിടിച്ചുകൊണ്ടുപോയ ജനപ്രതിനിധി കേസിൽ ഉൾപ്പെട്ടിട്ടില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. കേസ് ചാർജ് ചെയ്യാമെന്നും ജാമ്യത്തിൽ വിടണമെന്നും നിർദേശിച്ചു. പക്ഷേ, പൊലീസിന് ഏതോ ഭാഗത്തുനിന്ന് നിയന്ത്രണമുണ്ടായി.

മത്സ്യത്തൊഴിലാളികളെ കേൾക്കാതെ വരുമ്പോഴുള്ള പ്രതികരണമാണ് വിഴിഞ്ഞത്ത് ഉണ്ടായത്. അക്രമത്തിൽ ന്യായം കണ്ടെത്തുന്നില്ല. ഏഴു മണിക്ക് സംഭവ സ്ഥലം സന്ദർശിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ താൻ ശ്രമിച്ചു. എന്നാൽ, തന്റെ മേൽ ജലപീരങ്കി അടിച്ചു. ഷെല്ലുകൾ പലതവണ പ്രയോഗിച്ചു. പൊലീസ് ആസൂത്രിതമായി മുതിർന്ന പൗരൻമാരെയും സ്ത്രീകളെയും അക്രമിച്ചു.

മുഖ്യമന്ത്രി പറഞ്ഞത് മത്സ്യത്തൊഴിലാളികളെ അടിച്ചൊതുക്കുമെന്നാണ്. ഒരു മന്ത്രി പറഞ്ഞത് മത്സ്യത്തൊഴിലാളികൾ തീവ്രവാദികളാണെന്നാണ്. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളെ സർക്കാർ അവഗണിച്ചു. മറ്റൊരു പ്രളയമുണ്ടായാൽ എന്തു ചെയ്യുമെന്നു ചോദിച്ചപ്പോൾ വീണ്ടും രംഗത്തുവരുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറഞ്ഞതെന്നും മോൺ.യൂജിൻ എച്ച്.പെരേര പറഞ്ഞു.

English Summary: Msgr.Yujin H Perera Slams Kerala Government on Vizhinjam Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com