ADVERTISEMENT

തിരുവനന്തപുരം∙ രാഷ്ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരുടെ ശിക്ഷാ കാലാവധി ഇളവു ചെയ്തു വിട്ടയ്ക്കാനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. രാഷ്ട്രീയ കുറ്റവാളികളിൽ കൊലപാതക കേസിൽ ഉൾപ്പെട്ട് 14 വർഷം ശിക്ഷ അനുഭവിക്കാത്തവർക്ക് ശിക്ഷാ ഇളവു ലഭിക്കില്ലെന്ന 2018ലെ ഉത്തരവിലെ നിർദേശം പുതിയ ഉത്തരവിൽ ഒഴിവാക്കി. ഇതോടെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പല രാഷ്ട്രീയ തടവുകാർക്കും ശിക്ഷാ ഇളവു ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. കഴിഞ്ഞ മാസം 23ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ശിക്ഷാ ഇളവിന് അനുമതി നൽകിയത്.

ശിക്ഷയുടെ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെ ഇളവ് ലഭിക്കും. മറ്റു ജീവപര്യന്തം തടവുകാർക്ക് പരമാവധി ഒരുവർഷം വരെ ഇളവ് അനുവദിക്കാം. നിലവിൽ രാഷ്ട്രീയ കുറ്റവാളികൾക്ക് ആർക്കും ഇളവു നൽകിയിരുന്നില്ല. കൊലപാതകം, വധഗൂഢാലോചന, വധശ്രമം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ കുറ്റവാളികൾക്കും പുതിയ ഉത്തരവിലൂടെ ഇളവ് ലഭിക്കും.

റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ തടവുകാർക്ക് ശിക്ഷാ ഇളവ് അനുവദിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് മാനദണ്ഡങ്ങൾ തയാറാക്കിയത്. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിച്ചവർ, ലഹരിമരുന്നു കേസുകളിൽപ്പെട്ടവർ, രാഷ്ട്രീയ കുറ്റവാളികൾ അടക്കമുള്ളവർക്കാണ് ശിക്ഷാ ഇളവ് നേരത്തേ അനുവദിക്കാതിരുന്നത്.

ആഭ്യന്തര വകുപ്പിന്റെ 2018ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇളവിനുള്ള കാലാവധി ശിക്ഷാകാലത്തിന്റെ പകുതിയോ പരമാവധി രണ്ടു വർഷം വരെയോ എന്നാണ് തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് 4 വർഷം ശിക്ഷ ലഭിച്ചവർക്കും രണ്ടുവർഷം കഴിഞ്ഞ് പുറത്തിറങ്ങാൻ കഴിയുമായിരുന്നു. അതു തടയാനാണ് ഓരോ വർഷത്തെയും ഇളവിനുള്ള പട്ടിക തയാറാക്കുന്നത്.

ശിക്ഷാ ഇളവിന് അർഹതയില്ലാത്തവർ:

കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തിയവർ, 65 വയസ്സിനു മുകളിലുള്ളവരെ കൊലപ്പെടുത്തിയവർ, സ്ത്രീകളെയും കുട്ടികളെയും ശാരീരികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവർ, വർഗീയ സംഘർഷങ്ങളുടെ ഭാഗമായി കൊലപാതകം നടത്തി ശിക്ഷ അനുഭവിക്കുന്നവർ, കള്ളക്കടത്തിനിടെ കൊലപാതകം നടത്തിയവർ, ഡ്യൂട്ടിക്കിടെ സർക്കാർ ജീവനക്കാരെ കൊലപ്പെടുത്തിയവർ, പ്രഫഷനൽ–വാടക കൊലയാളികൾ, എൻഡിപിഎസ് കേസിൽ ഉൾപ്പെട്ടവർ, മറ്റു സംസ്ഥാനങ്ങളിലെ കോടതികൾ ശിക്ഷിച്ചവർ,

ശിക്ഷ അനുഭവിക്കുന്ന വിദേശികൾ, ശിക്ഷാ ഇളവ് നൽകരുതെന്ന് കോടതികൾ നിർദേശിച്ചവർ, പോക്സോ കേസുകളിൽ ഉൾപ്പെട്ടവർ, ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ, സ്ത്രീധന തർക്കത്തില്‍ കൊലപാതകം നടത്തിയവർ, ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ, പരോളിലിരിക്കെ കൊല നടത്തിയവർ, ജയിലിനുള്ളിൽ കൊലപാതകം നടത്തിയവർ, തീവ്രവാദ ആക്രമണത്തിനിടെ കൊലപാതകം നടത്തിയവർ, മദ്യദുരന്തത്തിൽ ആളുകൾ മരിച്ചതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ടവർ, ആസിഡ് ആക്രമണം നടത്തിയവർ.

English Summary: Home Department order on Leniency for prisoners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com