‘കേന്ദ്രസേന വരണമെങ്കിൽ കേരളത്തിലെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് സമ്മതിക്കണം’
Mail This Article
കോഴിക്കോട് ∙ വിഴിഞ്ഞം സമര സ്ഥലത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന വാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ വക്കീൽ കോടതിയിൽ കേന്ദ്രസേനയെ ഇറക്കണമെന്ന് പറയുന്നു. എന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും പുറത്ത് ജനങ്ങളുടെ മുന്നിൽ സംസ്ഥാന സർക്കാർ നേരിടുമെന്ന് പറയുന്നു. ഈ രണ്ടു നിലപാടുകൾ തിരുത്തി ഒറ്റ നിലപാട് പ്രഖ്യാപിച്ച ശേഷമേ കേന്ദ്രസേനയെ അയയ്‌ക്കണോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം എടുക്കൂവെന്ന് വി.മുരളീധരൻ പറഞ്ഞു.
കേന്ദ്രസേന വരണമെങ്കിൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് സമ്മതിക്കാൻ സംസ്ഥാന സർക്കാർ തയാറാവണം. ഇതിനുശേഷം നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് ഹൈക്കോടതിയിൽ സർക്കാർ സമ്മതം അറിയിച്ചതോടെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് ഇതോടെ സർക്കാർ സ്വയം സമ്മതിച്ചു. സർക്കാരിന് ഇച്ഛാശക്തി നഷ്ടപ്പെട്ടു. സർക്കാർ സ്വയം ഒഴിഞ്ഞു പോകുകയാണ് വേണ്ടത്.
വിഴിഞ്ഞത്ത് കലാപം നടന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ മാളത്തിൽ ഒളിച്ചു. ബാഹ്യശക്തികൾ വിഴിഞ്ഞത്ത് ഇടപെട്ടില്ല എന്ന് മന്ത്രി ആന്റണി രാജു പറയുമ്പോൾ മുഖ്യമന്ത്രിയും ചില മന്ത്രിമാരും ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് പറയുന്നു. ഇക്കാര്യത്തിൽ എന്താണ് യഥാർഥ നിലപാടെന്ന് സർക്കാർ വ്യക്തമാക്കണം. മന്ത്രി ആന്റണി രാജുവിന്റെ സഹോദരനും കെ.വി.ബിജുവുമൊക്കെ തീവ്രവാദിയാണോ എന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടത്. ഇന്നലെവരെ സിപിഎമ്മിന് കെ.വി.ബിജു തീവ്രവാദിയായിരുന്നില്ല. പെട്ടന്നെങ്ങനെയാണ് തീവ്രവാദിയായി മാറിയതെന്നും മുരളീധരൻ ചോദിച്ചു.
English Summary: Vizhinjam protest: V Muraleedharan slams Government