ADVERTISEMENT

തിരുവനന്തപുരം ∙ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കി വിട്ടയയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദീർഘകാലമായി ജയിൽശിക്ഷ അനുഭവിക്കുന്ന ഗുരുതരകുറ്റകൃത്യങ്ങൾ ചെയ്യാത്തവർക്ക് സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിൽ നൽകുന്ന പ്രത്യേക ഇളവിനെയാണ് പിണറായി വിജയൻ സർക്കാർ തെറ്റായ ഉത്തരവിലൂടെ ദുരുപയോഗം ചെയ്തിരിക്കുന്നത്. ഇത് തികച്ചും നിയമവിരുദ്ധമാണ്.

കേരളത്തെ നടുക്കിയ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെയും അരിയിൽ ഷുക്കൂർ വധക്കേസിലെയും പ്രതികളെ ഉൾപ്പെടെ കൊടുംക്രിമിനലുകളായ രാഷ്ട്രീയ കൊലയാളികളെ ചുളുവിൽ പുറത്തിറക്കാനുള്ള ഗൂഢലക്ഷ്യമാണ് ഈ ഉത്തരവിലൂടെ നടപ്പാക്കപ്പെടുന്നത്. ഗുണഭോക്താക്കളിൽ സിപിഎമ്മിനെക്കൂടാതെ ബിജെപിയും ഉൾപ്പെടുമെന്നതാണ് സത്യം. ഇവർ തമ്മിലുള്ള അന്തർധാര എത്രത്തോളം ആഴത്തിലാണെന്നു  വ്യക്തമാണ്. സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾക്ക്‌ ലൈസൻസ് കൊടുക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.   

ആഭ്യന്തര വകുപ്പിന്റെ കണക്കനുസരിച്ച്, രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആയിരത്തിലധികം പ്രതികള്‍ക്ക് ഈ ശിക്ഷായിളവിന്റെ ഗുണം ലഭിക്കുമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.  ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇത്തരം നിയമവിരുദ്ധ ഉത്തരവുകൾക്ക് കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥരും നാളെ മറുപടി പറയേണ്ടി വരുമെന്ന് ചെന്നിത്തല പറഞ്ഞു.

ശിക്ഷാ കാലാവധി അനുസരിച്ച് കുറ്റവാളികൾക്ക് 15 ദിവസം മുതൽ ഒരു വർഷംവരെയാണ് ഇളവു ലഭിക്കുക. സ്ത്രീകളുടെയും കുട്ടികളുടെയും പീഡനക്കൊലപാതകങ്ങൾ, വർഗീയസംഘർഷക്കൊലകൾ, ലഹരിമരുന്നു കടത്ത്, സ്ത്രീധനക്കൊലപാതകം തുടങ്ങിയ കേസുകളിൽ തുടർന്നും ഇളവുണ്ടാകില്ലെന്നു സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

English Summary: Ramesh Chennithala against Imprisonment relaxation for political murder convicted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com