ഭരണഘടനയ്‌ക്കെതിരെ സജി ചെറിയാന്റെ വിവാദ പരാമർശം: അന്വേഷണം അവസാനിപ്പിക്കാൻ നീക്കം
Mail This Article
പത്തനംതിട്ട∙ ഭരണഘടനയ്‌ക്കെതിരെ മുന്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ്. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.
ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെങ്കിലും സജി ചെറിയാനെ പൊലീസ് ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിളിച്ചുവരുത്താൻ തയാറായില്ല. ഈ സാഹചര്യത്തിലാണ് തെളിവില്ലെന്ന് കാണിച്ച് പൊലീസ് റിപ്പോർട്ട് നൽകാൻ തീരുമാനിച്ചത്. തിങ്കളാഴ്ചയോ മറ്റോ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഇക്കാര്യം പരാതിക്കാരനെ പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, വിഡിയോ ഉൾപ്പെടെ ഉണ്ടായിട്ടും ശാസ്ത്രീയ തെളിവ് ശേഖരിക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് പരാതിക്കാരൻ പറയുന്നു. ജൂലൈയിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഭരണഘടനയെക്കുറിച്ച് സജി ചെറിയാൻ വിവാദപരാമർശം നടത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്നാണ് അദ്ദേഹം പറഞ്ഞത്. വിവാദം കടുത്തതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചു.
English Summary: Saji Cherian's controversial remarks against the Constitution; Closing the investigation