നിയമനക്കത്ത് വിവാദം സഭയിലേക്ക്; അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കും
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കം ചെയ്യുന്ന ബിൽ കൊണ്ടുവരുന്ന നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമാകും. ഇതോടെ ഗവർണർ - സർക്കാർ പോര് സഭാതലത്തിലേക്കും എത്തും. ഒൻപതു ദിവസം നീളുന്ന സമ്മേളനത്തിന്റെ ആദ്യ ദിവസം വിഴിഞ്ഞം തുറമുഖ പ്രശ്നം ഭരണപക്ഷം തന്നെ അവതരിപ്പിക്കും. കടകംപള്ളി സുരേന്ദ്രൻ ശ്രദ്ധക്ഷണിക്കലിലൂടെ വിഷയം കൊണ്ടുവരും. പ്രതിപക്ഷം വിഴിഞ്ഞം ആയുധമാക്കുന്നതിന് തടയിടുകയാണ് ലക്ഷ്യം.
തിരുവനന്തപുരം കോർപറേഷനിലെ നിയമനക്കത്ത് വിവാദം പ്രതിപക്ഷം സഭയില്‍ കൊണ്ടുവരും. പിസി വിഷ്ണുനാഥ് എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കും. എന്നാൽ, ശശി തരൂരിന്റെ പര്യടനം ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങൾ കൊണ്ട് പ്രതിപക്ഷത്തെ നേരിടാനാകും ഭരണപക്ഷത്തിന്റെ ശ്രമം. ഭരണപക്ഷത്തെ മുന്നണി പോരാളിയായിരുന്ന എ.എൻ.ഷംസീർ സ്പീക്കറായി സഭ നിയന്ത്രിക്കുന്ന ആദ്യ സമ്മേളനമാണിത്. ഇതിനു നേർസാക്ഷിയാകാൻ ഭരണകക്ഷിയുടെ മുൻനിരയിൽ മുൻ സ്പീക്കറും മന്ത്രിയുമായ എം.ബി.രാജേഷ് ഉണ്ടാകും.
ആദ്യ ദിവസം നാല് ബില്ലുകൾ സഭയുടെ പരിഗണനയ്ക്കു വരും. സംവരണ റൊട്ടേഷൻ പുനഃക്രമീകരിക്കുന്ന വെറ്ററിനറി സർവകലാശാല ബില്ലും ഇന്നു വരുന്നുണ്ട്. നിയമ നിർമാണത്തിനായാണ് സഭ ചേരുന്നതെന്ന് സർക്കാർ പറയുമ്പോഴും കഴിഞ്ഞ സമ്മേളനങ്ങളിൽ പാസാക്കിയ ലോകായുക്ത ഭേദഗതി, സർവകലാശാല ഭേദഗതി നിയമങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു ഗവർണർ ഇതുവരെ അനുമതി കൊടുത്തിട്ടില്ല.
English Summary: Kerala Assembly Session