വിഴിഞ്ഞത്ത് സമവായമായില്ല; നാളെ മന്ത്രിസഭാ ഉപസമിതിയുടെ ചർച്ച
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാനുള്ള ഇന്നത്തെ സമവായ നീക്കങ്ങൾ ഫലം കണ്ടില്ല. മന്ത്രിതല ഉപസമിതി നാളെ സമരസമിതിയുമായി വീണ്ടും ചർച്ച നടത്തും. സമരസമിതി നേതാക്കളുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ചയിലെ കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. വിഴിഞ്ഞത്ത് സമവായത്തിനായി തിരക്കിട്ട ശ്രമങ്ങളാണു ഇന്നു നടന്നത്.
തീരശോഷണം പഠിക്കാൻ സമിതിയെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. പ്രാദേശിക വിദഗ്ധരെ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ സമരസമിതി ഉറച്ചുനിന്നു. വാടക സംബന്ധിച്ചും ആശയക്കുഴപ്പമുണ്ടായി. കൂടുതൽ കൂടിയാലോചന വേണമെന്നു സമരസമിതി ആവശ്യപ്പെട്ടു.
രാവിലെ തന്നെ പ്രശ്നം പരിഹരിക്കാൻ സർക്കാർ തലത്തിൽ നടപടികൾ തുടങ്ങിയിരുന്നു. കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയുമായി മന്ത്രി ആന്റണി രാജു ചർച്ച നടത്തി. കാതോലിക്കാ ബാവ സമരസമിതി നേതാക്കളുമായും സംസാരിച്ചു. വീടുകൾ നഷ്ടപ്പെട്ടവർക്കു വാടക വീടുകൾക്കായി 5500 രൂപയ്ക്കു പകരം 8000 രൂപ നല്‍കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
വിഴിഞ്ഞത്തെ തീരശോഷണം സംബന്ധിച്ച് പഠിക്കുന്ന വിദഗ്ധസമിതിയിൽ സമരസമിതി പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നും അല്ലെങ്കിൽ സമിതിയുമായി ആലോചിച്ചേ അന്തിമ റിപ്പോർട്ട് സമർപ്പിക്കാവൂ എന്നും നിലപാടെടുത്തു. വിഴിഞ്ഞത്തെ അക്രമവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
ഇതിനിടെ, ഏഴംഗ സമാധാനദൗത്യ സംഘം ഉച്ചയോടെ സമരസമിതി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉൾപ്പെടെയുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്.
English Summary: Vizhinjam protest, CM Ministers meeting