‘കുഞ്ഞിനെ ഉപേക്ഷിച്ചതിനു പ്രായശ്ചിത്തം ചെയ്യും, നന്നായി നോക്കും’
Mail This Article
തിരുവനന്തപുരം∙ സദാചാരഭീതിമൂലം കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ മാതാപിതാക്കളുടെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന നടത്തി. ഫലം പോസിറ്റീവെങ്കിൽ മൂന്നാഴ്ചയ്ക്കം കുഞ്ഞിനെ മാതാപിതാക്കൾക്കു തിരികെ നൽകും. ശിശുക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) തീരുമാനത്തെത്തുടർന്നാണു പരിശോധന നടത്തിയത്.
വീട്ടുകാർ വിഷമിക്കുമെന്നു കരുതിയാണു കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് അമ്മ മനോരമ ന്യൂസിനോടു പ്രതികരിച്ചു. ‘‘ഉപേക്ഷിച്ചതിനു പ്രായശ്ചിത്തം ചെയ്യും, കുഞ്ഞിനെ നന്നായി നോക്കും. അച്ഛനും അമ്മയും ഇല്ലാതെ വളരുമെന്ന് ഓർത്തപ്പോഴാണു തിരിച്ചെടുക്കുന്നത്. ഇനി കുഞ്ഞിനു നല്ലൊരു ജീവിതം വേണം’’ – അമ്മ കൂട്ടിച്ചേർത്തു.
ദത്ത് നടപടികൾ രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങാനിരിക്കെയാണു കുട്ടിയെ തിരികെ കിട്ടാനുള്ള മാതാപിതാക്കളുടെ ശ്രമം മനോരമ ന്യൂസിലൂടെ പുറത്തുവന്നത്. രണ്ടുദിവസം കഴിഞ്ഞാല്‍ ‘ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍’ എന്ന വിഭാഗത്തിലേക്കു കുഞ്ഞ് മാറിയേനെയെന്ന് സിഡബ്ല്യുസി അധ്യക്ഷ ഡിസംബർ 1ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞ്. മൂന്നു മാസം മുൻപാണു മാതാപിതാക്കൾ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്.
പ്രണയകാലത്തെ ഗർഭം ഒളിപ്പിച്ചു വിവാഹിതരായ യുവാവും യുവതിയും സമൂഹത്തിന്റെ വിചാരണ ഭയന്നാണു കുഞ്ഞിനെ ഉപേക്ഷിച്ചത്. വിവാഹത്തിനു മുൻപ് ഗർഭം ധരിച്ചതു വീട്ടുകാരും നാട്ടുകാരും എങ്ങനെ സ്വീകരിക്കുമെന്ന പേടി കൊണ്ടാണു പ്രസവം രഹസ്യമാക്കി വയ്ക്കുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തതെന്നു കുട്ടിയുടെ അച്ഛൻ ‘മനോരമ ന്യൂസി’നോടു പറഞ്ഞിരുന്നു.
വിവാഹം നടക്കുമ്പോൾ യുവതി 8 മാസം ഗർഭിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്തു വാടക വീടെടുത്തു താമസമാക്കി. മേയിൽ പ്രസവിച്ചു. ജൂലൈ 17ന് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു. അതിനു ശേഷം കടുത്ത വൈകാരിക സമ്മർദം അനുഭവിച്ച ദമ്പതികൾ ഒടുവിൽ കുഞ്ഞിനെ വീണ്ടെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
English Summary: DNA test conducted for abandoned baby in electronic cradle and parents by CWC