ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി: ഫോറസ്റ്റര്‍ അടക്കം 13 പേർക്കെതിരെ കേസ്
Mail This Article
തൊടുപുഴ∙ ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവ് സരുൺ സജിയെ കാട്ടിറച്ചി കൈവശം വച്ചു എന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. ഫോറസ്റ്റർ അനിൽകുമാർ, വൈൽഡ് ലൈഫ് വാർഡൻ രാഹുൽ എന്നിവർ ഉൾപ്പെടെ 13 ഉദ്യോഗസ്ഥർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് നടപടി. കള്ളക്കേസിൽ കുടുക്കിയതിനും കസ്റ്റഡിയിൽ മർദിച്ചതിനുമാണ് കേസെടുത്തത്. എസ്‌സി, എസ്ടി കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ്.
കഴിഞ്ഞ സെപ്റ്റംബർ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തി എന്നാരോപിച്ച് സരുൺ സജിയെ വനംവകുപ്പ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ മർദിച്ചത്. അറസ്റ്റിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയ 7 വനംവകുപ്പ് ജീവനക്കാരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
English Summary: False case against Adivasi Youth: Forest Department officials booked