വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ച് ഇന്തൊനീഷ്യ; ഒരു വർഷം വരെ തടവ്
Mail This Article
ജക്കാർത്ത∙ വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ച് ഇന്തൊനീഷ്യ. ഇതുസംബന്ധിച്ച പുതിയ നിയമം ഇന്തൊനീഷ്യൻ പാർലമെന്റ് അംഗീകരിച്ചു. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാം. അതേസമയം, പുതിയ നിയമം വിനോദ സഞ്ചാര വ്യവസായത്തെ ബാധിക്കുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. നിക്ഷേപത്തേയും ബാധിച്ചേക്കാം.
പുതിയ നിയമം അനുസരിച്ച് പുരുഷനും സ്ത്രീക്കും വിവാഹിതരാകാതെ ഒരുമിച്ചു കഴിയാനാകില്ല. നിയമം ഇന്തൊനീഷ്യൻ പൗരന്മാര്‍ക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണ്. ജാരവൃത്തി വിലക്കിയെങ്കിലും വിവാഹത്തിനു മുൻപുള്ള ലൈംഗിക ബന്ധം വിലക്കിയിട്ടില്ല. എല്ലാ രാഷ്ട്രീയ കക്ഷികളും നിയമത്തെ പിന്തുണച്ചു. എന്നാൽ നിയമത്തിലെ ചട്ടങ്ങളൊക്കെ രൂപീകരിക്കേണ്ടതിനാൽ മൂന്നു വർഷം കഴിയാതെ നിയമം പ്രാബല്യത്തിൽ വരില്ല.
അതേസമയം, നിയമം തിരിച്ചടിക്കുമെന്ന് ഇന്തൊനീഷ്യയുടെ ടൂറിസം ഇൻഡസ്ട്രി ബോർഡ് ഉപ മേധാവി മൗലാന യുസ്രാൻ പറഞ്ഞു. കോവിഡ് കാലത്തിനുശേഷം സമ്പദ്‌വ്യവസ്ഥയും വിനോദസഞ്ചാര മേഖലയും തിരിച്ചുവരവിന്റെ പാതയിലാണ്. ഞങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
പുതിയ നിയമത്തെ രാജ്യത്തെ മാധ്യമങ്ങളും നിശിതമായി വിമർശിച്ചിട്ടുണ്ട്. ഇതു ജനാധിപത്യത്തിന്റെ മരണമാണെന്നാണു പ്രമുഖ ദേശീയമാധ്യമങ്ങൾ മുഖപ്രസംഗം എഴുതിയത്.
English Summary: Indonesia bans sex outside marriage in new criminal code