ചെറുകിട ഉത്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള ബ്രാൻഡ് നടപ്പാക്കും: മന്ത്രി പി. രാജീവ്
Mail This Article
തിരുവനന്തപുരം∙ ചെറുകിട ഉൽപ്പന്നങ്ങൾക്കു വിപണി പിടിക്കാൻ മെയ്ഡ് ഇൻ കേരള ബ്രാൻഡ് നടപ്പാക്കുമെന്നു വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയിൽ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു വ്യക്തമാക്കിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കേന്ദ്രാനുമതി ലഭിച്ചാൽ സിൽവർ ലൈനുമായി മുന്നോട്ടുപോകുമെന്ന് ആവർത്തിച്ചു.
ചെറുകിട ഉൽപ്പന്നങ്ങൾക്ക് വിശ്വാസ്യത കൂട്ടി വിപണി പിടിക്കാൻ കേരള ബ്രാൻഡ് നടപ്പാക്കുമെന്നു ചോദ്യോത്തര വേളയിലാണ് വ്യവസായമന്ത്രിയുടെ പ്രഖ്യാപനം. ഇതിനായി ഇ–കൊമേഴ്സ് പ്ലാറ്റ്ഫോം വികസിപ്പിക്കും. ഇതിന്റെ ചർച്ച അന്തിമ ഘട്ടത്തിലാണ്. കേരളത്തിൽനിന്നുള്ള വസ്തുക്കൾക്കു നിലവിൽ ആഗോള ശ്രദ്ധ ലഭിക്കുന്നുണ്ട്. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിന്റെ (ഒഎൻഡിസി) പിന്തുണയോടെ ഓപ്പൺ നെറ്റ്‌വർക്ക് പ്ലാറ്റ്ഫോം വികസിപ്പിക്കും. ഇതുവഴി മൈക്രോ, ചെറുകിട, ഇടത്തര, എംഎസ്എംഇ ഉൽപ്പാദക വസ്തുക്കളുടെ വിൽപ്പന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന പ്രതിപക്ഷത്തിന്റെ വാദം ശരിവച്ച ധനമന്ത്രി, കുറ്റം കേന്ദ്രത്തിനുമേൽ ചാർത്തി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്തും കെടുകാര്യസ്ഥതയും തുടരുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
റബർ, നാളികേര വിലയിടിവ് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് കൃഷിമന്ത്രി പി. പ്രസാദും സഭയിൽ പറഞ്ഞു.
English Summary: "Made-in-Kerala" brand to find a global market for unique products