താഴെ ദേശീയപാത, മേലെ ഒറ്റത്തൂണിൽ മേൽപ്പാലവും മെട്രോയും; നാഗ്പൂരിന് ഗിന്നസ് പ്രസിദ്ധി
Mail This Article
മുംബൈ∙ നാഗ്പുർ നഗരത്തിലെ അപൂർവകാഴ്ചയായ ഇരട്ട മേൽപ്പാതയ്ക്കു ഗിന്നസ് ലോക റെക്കോർഡ്. ഇവിടെ മൂന്നു പാതകളാണ് ഒന്നിനുമുകളിൽ ഒന്നായി പണിതിരിക്കുന്നത്. ഏറ്റവും താഴെ വാർധ ദേശീയപാത. അതിനു മുകളിൽ മേൽപ്പാത. അതിനും മുകളിലാണ് മെട്രോ റെയിൽപ്പാത. ഈ രണ്ടു മേൽപ്പാതകളും നിൽക്കുന്നത് ഒറ്റത്തൂണിലാണ്. ഇങ്ങനെ നിർമിച്ചതിനാൽ വീണ്ടും ഭൂമിയേറ്റെടുക്കലും അത്രയും ചെലവും നിർമാണ സമയവും മറ്റും ഒഴിവാക്കാനായി.
ഏറ്റവും നീളംകൂടിയ ഇരട്ടമേൽപ്പാത ഒറ്റത്തൂണിൽ നിർമിച്ചതിനാണ് ദേശീയപാത അതോറിറ്റിക്കും മഹാരാഷ്ട്രാ മെട്രോ റെയിൽ കോർപ്പറേഷനും ഗിന്നസ് റെക്കോർഡ് ലഭിച്ചത്. 3.14 കിലോമീറ്റർ നീളത്തിലാണ് ഇരട്ടമേൽപ്പാതകൾ നിർമിച്ചത്. ഇത്രയും ദൂരത്തിനുള്ളിൽ മൂന്ന് മെട്രോ സ്റ്റേഷനുകളും ഉൾപ്പെടുന്നു – ഛത്രപതി നഗർ, ജയ് പ്രകാശ് നഗർ, ഉജ്ജ്വൽ നഗർ.
ദേശീയപാത അതോറിറ്റിയെയും മഹാരാഷ്ട്ര മെട്രോയെയും കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. ഏഷ്യാ ബുക്ക് റെക്കോർഡിലും ഇന്ത്യാ ബുക്ക് റെക്കോർഡിലും ഇടംപിടിച്ചശേഷമാണ് ലോക റെക്കോർഡ് ലഭിച്ചതെന്ന് ഗഡ്കരി പറഞ്ഞു. ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവരോട് ഏറെ നന്ദിയുണ്ടെന്നും രാജ്യത്തിന് അഭിമാനമുഹൂർത്തമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Nagpur Metro creates a record for constructing the world's longest double-decker viaduct