ആറര വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; അൻപത്തഞ്ചുകാരന് 6 വർഷം കഠിന തടവ്, 30,000 രൂപ പിഴ
Mail This Article
തിരുവനന്തപുരം∙ ആറര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും. കാഞ്ഞിരംകുളം ലൂർദ്ദിപുരം ചാണിവിള വീട്ടിൽ കാർലോസിനെയാണ് (55) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.
2021 ഓഗസ്റ്റ് 30ന് രാവിലെ ഒൻപതോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട് വൃത്തിയാക്കാനാണ് പ്രതി വന്നത്. ഈ സമയം വീട്ടിൽ പെൺകുട്ടിയും അമ്മൂമ്മയും മാത്രമാണുണ്ടായിരുന്നത്. അമ്മൂമ്മ അടുക്കളയിൽ നിൽക്കുന്ന സമയത്ത് പ്രതി കുട്ടിയെ പീഡിപ്പിക്കുന്നതിനായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. പീഡിപ്പിക്കാൻ ശ്രമിക്കവെ കുട്ടി ബഹളം വച്ച് അമ്മൂമ്മയുടെ അടുത്തേക്ക് ഓടിപ്പോയി കാര്യം പറഞ്ഞു. തുടർന്ന് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.എം.മുബീന എന്നിവർ ഹാജരായി. പിഴത്തുക ഇരയായ കുട്ടിക്ക് നൽകാൻ കോടതി ഉത്തരവിൽ പറയുന്നുണ്ട്. പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. കാഞ്ഞിരംക്കുളം എസ്ഐ ഈ.എം.സജീറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം ഫയൽ ചെയ്തത്.
English Summary: 55 Year Old Man Jailed For Attempt Of Rape Against 6 Year Old Girl