കുസാറ്റ് പ്രഫസർ നിയമനം: ഒന്നാം റാങ്ക് ലഭിക്കാൻ ഇന്റർവ്യൂ മാർക്കിൽ അട്ടിമറി
Mail This Article
തിരുവനന്തപുരം∙ എംജി യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ (പിവിസി) ഡോ. സി.ടി.അരവിന്ദ്കുമാർ ഒപ്പിട്ട് നൽകിയ സർട്ടിഫിക്കറ്റിന്റെ മറവിൽ ഭാര്യ ഡോ. കെ.ഉഷയ്ക്ക് കുസാറ്റ് പ്രഫസർ നിയമനത്തിന് ഒന്നാം റാങ്ക് ലഭിക്കാൻ ഇന്റർവ്യൂ മാർക്കിൽ അട്ടിമറി നടന്നതായുള്ള രേഖകൾ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി പുറത്തുവിട്ടു.
നിരവധി ഗവേഷണ പ്രവർത്തനങ്ങളും അധ്യാപന പരിചയവും അക്കാദമിക് യോഗ്യതയുള്ളവരെ പിന്തള്ളി അഭിമുഖത്തിന് 20ന് 19 മാർക്ക് ഡോ. ഉഷയ്ക്ക് നൽകിയാണ് ഒന്നാം റാങ്കിൽ എത്തിച്ചത്. ഏറ്റവും കൂടുതൽ അക്കാദമിക് യോഗ്യതയുള്ള ഡോ. സോണി സി.ജോർജിന് 5 മാർക്കാണ് അഭിമുഖ ബോർഡ് നൽകിയത്. കുസാറ്റിലെ തന്നെ പരിസ്ഥിതി പഠന വകുപ്പിൽ 21 വർഷത്തെ അധ്യാപന പരിചയമുള്ള അസോസിയറ്റ് പ്രഫസർ ഡോ. വി.ശിവാനന്ദൻ ആചാരിയും പിന്തള്ളപ്പെട്ടവരിൽപെടുന്നു.
20 ൽ 14 മാർക്ക് (70%) അഭിമുഖത്തിനു നൽകാൻ വ്യവസ്ഥ ഉള്ളപ്പോഴാണ് കുസാറ്റ് 19 മാർക്ക് നൽകിയിരിക്കുന്നത്. മറ്റു സർവകലാശാലകളും അഭിമുഖത്തിനു പിഎസ്‌സിയുടെ മാതൃകയാണ് പിന്തുടരുന്നത്. ഭർത്താവായ ഡോ. സി.ടി അരവിന്ദ് കുമാറുമായി യോജിച്ച് പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളും വിലയിരുത്തി നിശ്ചയിച്ചിട്ടുള്ള പരമാവധി മുഴുവൻ മാർക്കും ഈ ഇനത്തിൽ അഭിമുഖത്തിന് ഉഷയ്ക്ക് നേടാനായി. കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ.മധുസൂദനൻ അധ്യക്ഷനായ സിലക്‌ഷൻ കമ്മിറ്റിയാണ് ഡോ. ഉഷയ്ക്ക് ഒന്നാം റാങ്ക് നൽകിയത്. വിവരാവകാശത്തിലൂടെ രേഖകൾ ശേഖരിച്ചപ്പോഴാണ് നിയമനത്തിലെ തിരിമറി പുറത്തറിഞ്ഞതെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി പറഞ്ഞു.
English Summary: Irregularities alleged in CUSAT professor appointment