ADVERTISEMENT

തിരുവനന്തപുരം ∙ ആറു സർ‌വകലാശാലകളിൽ ചാൻസലർമാരെ നിയമിക്കുന്നതിലൂടെ അധിക ചെലവ് ഉണ്ടാകില്ലെന്നു മന്ത്രി പി.രാജീവ്. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി വിഷയ വിദഗ്ധരെ ചാൻസലർമാരാക്കാനുള്ള സർവകലാശാല നിയമഭേദഗതി ബില്ലിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർവകലാശാലാ ആസ്ഥാനത്ത് ചാൻസലർമാർക്ക് ഓഫിസ് സൗകര്യം നല്‍കിയാൽ സർവകലാശാലകൾക്ക് അവരുടെ ഫണ്ടിൽനിന്നു പണം കണ്ടെത്തേണ്ടി വരുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അധിക ചെലവ് ഉണ്ടാകില്ലെന്ന നിലപാടാണു സർക്കാർ സ്വീകരിച്ചത്.

ചാൻസലറുടെ നിയമന അധികാരി മന്ത്രിസഭയാണെന്നും ചാൻസലറെ നിയമിക്കുന്ന സർക്കാരിലെ മന്ത്രി പ്രോ ചാൻസലർ ആയി വരുമ്പോൾ ചാൻസലർക്ക് താഴെ ആകുമെന്നുമുള്ള പ്രതിപക്ഷ വാദവും സർക്കാർ അംഗീകരിച്ചില്ല. രാജ്യത്തെ പല സർവകലാശാലകളിലും ഈ രീതി പിന്തുടരുന്നുണ്ടെന്നും മന്ത്രി രാജീവ് മറുപടി നൽകി. ചാൻസലറുടെ വിദ്യാഭ്യാസ യോഗ്യത ബില്ലിൽ വ്യക്തമാക്കുന്നില്ലെന്ന പ്രതിപക്ഷ വിമർശനത്തിനും മന്ത്രി മറുപടി നൽകി.

ഈ നിയമം വരുന്നതിനു മുന്‍പു തന്നെ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി നിയമിച്ചത് പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെ ആണെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും ഔന്നത്യമുള്ള ആളെയാണ് നിയമിച്ചത്. ഏതെങ്കിലും സവിശേഷ വിഷയത്തിലെ യോഗ്യതല്ല ചാൻസലറുടെ യോഗ്യതയായി കാണേണ്ടത്. ചാൻസലർമാരെ അവരുടെ വിശാല വിദ്യാഭ്യാസ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. ഗവർണർ ഇപ്പോൾ സർവകലാശാലകളുടെ ചാൻസലർ ആയി ഇരിക്കുന്നത് ആ പദവിയുടെ അടിസ്ഥാനത്തിലാണ്. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലല്ലെന്നും മന്ത്രി പറഞ്ഞു.

ഗവർണർ കണ്ടാണ് ഈ ബിൽ സഭയിൽ വന്നത്. ബിൽ അവതരിപ്പിക്കാൻ ഗവർണർ അംഗീകാരം തന്നതായും സൂത്രപ്പണിയിലൂടെ ഗവർണർ കാണാതെയല്ല ബിൽ സഭയിൽ വന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ പാസാക്കുന്ന ഏതു നിയമത്തിലും കേന്ദ്രസർക്കാരിനു മാറ്റം വരുത്താമെന്ന അപകടകരമായ സ്ഥിതിയാണുള്ളത്. യുജിസി മാർഗനിർദേശം സംസ്ഥാന നിയമത്തിനു മുകളിലാകുന്നത് ആശാസ്യമല്ല. നാളെ കേന്ദ്രസർക്കാരിന് നിയമനിർമാണത്തിലൂടെ സംസ്ഥാനത്തിന്റെ അധികാരം കവരാനാകും. നിയമനിർമാണത്തിന് നിയമസഭയ്ക്കു പൂർണ അധികാരം ഉണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ തടസ്സവാദങ്ങൾ പരിശോധനയ്ക്കുശേഷം സ്പീക്കർ തള്ളി. ബില്ലുകളിലെ ധനകാര്യ മെമ്മോറാണ്ടം യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് തയാറാക്കിയിരിക്കുന്നതെന്ന സര്‍ക്കാര്‍ നിലപാടിനെ മുഖവിലയ്ക്കെടുക്കുകയാണെന്ന് സ്പീക്കർ റൂളിങ് നൽകി.

യുജിസി നിർദേശങ്ങളിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി സംസ്ഥാന നിയമ നിര്‍മാണ സഭകള്‍ നിയമ നിര്‍മാണം നടത്തിയാല്‍ അത് ഭരണഘടനയുടെ അനുച്ഛേദം 254ന്റെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധി ഉണ്ടായിട്ടുണ്ടെങ്കില്‍പ്പോലും, ആ വിധികള്‍ സംബന്ധിച്ച നിയമ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. സഭയുടെ നിയമനിര്‍മാണ അധികാരത്തെ അവയൊന്നും ദുര്‍ബലപ്പെടുത്തുന്നതായി കരുതാനാവില്ല. ബില്ലിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ട പ്രോട്ടോക്കോള്‍ ലംഘനം ഉള്‍പ്പെടെയുള്ള മറ്റ് വിഷയങ്ങള്‍ ബില്ലിന്റെ വിശദമായ പരിഗണനാ വേളയില്‍ പരിഗണിക്കാമെന്നും സ്പീക്കർ പറഞ്ഞു. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.

English Summary: Minister P Rajeev on university chancellor appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com