തിരുവനന്തപുരം ∙ സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം ആലോചന. അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കാൻ കാരണമായ ഭരണഘടനാവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് നീക്കം. നാളെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായേക്കും. സജി ചെറിയാനു മുന്നില്‍ തടസങ്ങളില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് വിവാദത്തിൽപ്പെട്ട സജി ചെറിയാന്റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയതും നീക്കത്തിന് സാഹചര്യമൊരുക്കി. എംഎല്‍എ സ്ഥാനത്ത് നിന്നും സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു ഇത്.
കേസില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്ന് പൊലീസും നിലപാടെടുത്തു. കേസന്വേഷണം അവസാനിപ്പിച്ച് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നൽകി. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: Saji Cheriyan may include again in cabinet