ബൈക്കിലെത്തി മുളകുപൊടി വിതറി ആക്രമണം; പണവും ലോട്ടറികളും തട്ടിയെടുത്തെന്ന് പരാതി
Mail This Article
പാലക്കാട്∙ മുണ്ടൂരിൽ ബൈക്കിലെത്തിയ സംഘം മുളകുപൊടി വിതറി കവർച്ച നടത്തിയതായി പരാതി. പണവും ലോട്ടറി ടിക്കറ്റും തട്ടിയെടുത്തെന്നാണു പരാതിയിൽ പറയുന്നത്. പുന്നയിൽ സ്വദേശി എ.വിജയനെയാണു വീടിനു സമീപം രണ്ടു പേർ ആക്രമിച്ചത്. ഇരുപതിനായിരത്തിലധികം രൂപയും ലോട്ടറി ടിക്കറ്റുകളും അടങ്ങിയ ബാഗാണ് കവർന്നത്.
ശ്രീകൃഷ്ണപുരത്തെ ലോട്ടറിക്കടയിലെ ജീവനക്കാരനാണ് വിജയൻ. രാവിലെ മുണ്ടൂരിൽ എത്തി ലോട്ടറിക്കട ഉടമയെ ടിക്കറ്റുകളും പണവും ഏൽപ്പിക്കുന്ന പതിവുണ്ട്. ഇത്തരത്തിൽ ഇന്നു രാവിലെ അഞ്ചു മണിക്ക് കടയിലേക്കു പോകവേയാണ് റോഡിൽവച്ച് ഇത്തരത്തിൽ ആക്രമണം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. വിജയനെ മറികടന്ന് ഇരുചക്ര വാഹനത്തിൽപ്പോയ രണ്ടുപേർ തിരിച്ച് അതേ വേഗത്തിൽ മടങ്ങിവരികയും മുളകുപൊടി വിതറിയശേഷം ബാഗ് തട്ടിയെടുത്ത് പോകുകയുമായിരുന്നെന്നാണു പരാതി.
തുടർന്ന് കണ്ണു കാണാൻ കഴിയാത്ത അവസ്ഥയിൽ കുറച്ചു നേരം റോഡിലിരുന്നു. ഒരു ബന്ധുവന്നാണ് രക്ഷപ്പെടുത്തിയതെന്നാണു വിവരം. സംഭവത്തിൽ കോങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും.
English Summary: Chilli Powder attack: Complaint that group store money and lotteries