ADVERTISEMENT

തിരുവനന്തപുരം∙ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റാനുള്ള ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസ് യുടേൺ എടുത്തത് മുസ്‍ലിം ലീഗിനെ ഭയന്നാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബില്ലിനെ ആദ്യം എതിർത്ത കോൺഗ്രസ്, മുസ്‍ലിം ലീഗ് കണ്ണുരുട്ടിയതോടെ നിലപാടു മാറ്റിയത് ജനവഞ്ചനയാണ്.

ഗവർണറെ മാറ്റുന്നത് സ്വജനപക്ഷപാതത്തിനും അഴിമതിക്കും വേണ്ടിയാണെന്നു വ്യക്തമായിട്ടും മുഖ്യപ്രതിപക്ഷം അതിനെ അനുകൂലിക്കുന്നതിലൂടെ ലീഗാണ് യുഡിഎഫിനെ നിയന്ത്രിക്കുന്നതെന്നു തെളിഞ്ഞിരിക്കുകയാണ്. 1986ലെ ഷാബാനു കേസ് കാലം മുതൽ ആരിഫ് മുഹമ്മദ് ഖാനെതിരെ വിരോധം കൊണ്ടുനടക്കുന്ന പാർട്ടിയാണു മുസ്‍ലിം ലീഗ്. മതമൗലികവാദവും സ്ത്രീവിരുദ്ധതയും മാത്രമാണ് ലീഗിന്റെ നിലപാടിന്റെ പിന്നിൽ. വി.ഡി.സതീശൻ മുസ്‍ലിം ലീഗിനു കീഴടങ്ങുന്നത് മതമൗലികവാദത്തിനു കീഴടങ്ങുന്നതിനു തുല്യമാണ്.

ജനാധിപത്യവിരുദ്ധമായ ഭരണപക്ഷത്തിന്റെ നടപടിയെ പ്രതിപക്ഷം പിന്തുണയ്ക്കുന്നതു രാജ്യത്ത് മറ്റൊരിടത്തും കാണാത്തതാണ്. പിൻവാതിൽ നിയമനങ്ങൾ ശക്തമാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. വി.ഡി.സതീശനും കോൺഗ്രസും അതിനു കുടപിടിക്കുകയാണ്. നിയമവിരുദ്ധവും യുജിസി നിയമങ്ങൾക്കെതിരുമായ ബില്ലിനെതിരെ ബിജെപി പോരാടുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിൽ പഠിക്കുന്ന വിദ്യാർഥികളെ വഞ്ചിക്കുകയാണ് ഭരണ - പ്രതിപക്ഷം ചെയ്യുന്നത്. ഇപ്പോൾ തന്നെ നാഥനില്ലാ കളരിയായ കേരളത്തിലെ സർവകലാശാലകളെ പാർട്ടി സെന്ററുകളാക്കി മാറ്റാനാണു പുതിയ ബിൽ സർക്കാർ അവതരിപ്പിച്ചത്. സുപ്രീംകോടതി ഉൾപ്പെടെയുള്ള നീതിന്യായ കോടതികൾക്കു മുമ്പിൽ പരാജയപ്പെട്ട സർക്കാർ നിയമസഭയെ ഉപയോഗിച്ചു അതെല്ലാം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സർവകലാശാലകളുടെ സ്വയം ഭരണം തകർക്കാനും പാർട്ടിയുടെ ആധിപത്യം സ്ഥാപിക്കാനുമാണ് ഈ ബില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

English Summary: K Surendran against congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com